തിരുവനന്തപുരം: ഫിഷറീസ് സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് റിജി ജോണിനെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിലെ കേസ് നടത്തുന്നതിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും താത്കാലിക വി.സിയുമായ ഡോ.എം.റോസലിൻഡ് ജോർജ് അടിയന്തര സിൻഡിക്കേറ്ര് യോഗം വിളിച്ചു.
ഉത്തരവ് റദ്ദാക്കണമെന്ന് റിജി ജോൺ സുപ്രീംകോടതിയിൽ നൽകിയ കേസിൽ അഭിഭാഷകനെ നിയോഗിക്കുന്നത് തീരുമാനിക്കാനാണ് ഇന്നത്തെ യോഗം. വി.സി നിയമനത്തിൽ സർവകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നിരിക്കെയാണ്, പുറത്താക്കപ്പെട്ടയാൾ വ്യക്തിപരമായി നൽകിയ കേസിൽ ലക്ഷങ്ങൾ മുടക്കി സർവകലാശാല അഭിഭാഷകനെ നിയോഗിക്കുന്നത്.
സർവകലാശാലയിലെ ഫിനാൻസ് ഓഫീസറുടെ സാക്ഷ്യപത്രമില്ലാതെയാണ് അഭിഭാഷകനെ നിയോഗിക്കാനുള്ള ഫയൽ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വച്ചത്. ഭർത്താവിനെ പുറത്താക്കിയതിനെതിരായ അപ്പീൽ ഹർജിൽ സഹായിക്കുന്ന നിലപാടെടുക്കുന്നതിനു വേണ്ടി വിസിയായ ഭാര്യ കൈക്കൊള്ളുന്ന തീരുമാനം അടിയന്തരമായി തടയണമെന്നും, താത്കാലിക വിസിയെ നീക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
നേരത്തേ, ഫിഷറീസ് വി.സി സ്ഥാനത്തു നിന്ന് റിജി ജോണിനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ഭരണ സ്തംഭനമൊഴിവാക്കുന്നതിന് പകരം സംവിധാനമൊരുക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നു. ഫിഷറീസ് സർവകലാശാലയിൽ റോസലിൻഡിനു പുറമേ, രജിസ്ട്രാർ, രജിസ്ട്രാറുടെ ഭാര്യ എന്നിവർ മാത്രമാണ് പത്തു വർഷം സർവീസുള്ള പ്രൊഫസർമാർ.
ഗവർണർ റിപ്പോർട്ട് തേടി
സുപ്രീംകോടതിയിലെ കേസിൽ അഭിഭാഷകനെ നിയമിക്കാനുള്ല ഫിഷറീസ് വാഴ്സിറ്റിയുടെ നീക്കത്തിൽ രജിസ്ട്രാറോട് ഗവർണർ റിപ്പോർട്ട് തേടി. സിൻഡിക്കേറ്ര് യോഗത്തിന്റെ മിനുട്ട്സ് സഹിതം ഇന്നുതന്നെ മറുപടി നൽകാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |