തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്‌ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കി. കേസുകൾ പിൻവലിക്കാൻ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി കൺവീനറായ സമിതി നേരത്തേ തീരുമാനിച്ചിരുന്നു.
കൊവിഡ് കാലത്ത് 1,40,000ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയ കുറ്റങ്ങളാണധികവും. സുപ്രീംകോടതി ഉത്തരവിലെ നിർദേശങ്ങൾ അനുസരിച്ചും എഫ്.ഐ.ആർ സമർപ്പിച്ചിട്ടുള്ള കോടതികളുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡി.ജി.പിക്ക് സർക്കാരിന്റെ നിർദേശം. ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിന് മേൽനോട്ടം വഹിക്കണം.
ഐ.പി.സി 188 (സർക്കാർ ഉത്തരവുകൾ ലംഘിക്കൽ), ഐ.പി.സി 269 (പകർച്ചവ്യാധി പടർത്തൽ), 290 (പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം), പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് ആക്ടിലെ 4 (2) (എ) മുതൽ 4 (2) (ജെ)വരെ, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കേസുകളാണ് പിൻവലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |