യു.ഡി.എഫ് കുളംകലക്കി മീൻ പിടിക്കുന്നുവെന്ന് ഭരണപക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ എം.വിൻസെന്റ് ശൂന്യവേളയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയതോടെ ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടര മണിക്കൂർ മറ്റു നടപടികൾ നിറുത്തിവച്ച് വിഷയം നിയമസഭയിൽ ചർച്ച ചെയ്തു. സമരക്കാർ ആവശ്യപ്പെട്ടതുപോലെ തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. വിഴിഞ്ഞത്തെ അക്രമ സംഭവത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് എം.വിൻസെന്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചത് സർക്കാരാണ്. സമരത്തിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാർ പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
തുറമുഖത്തിന്റെ കാര്യത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഐക്യം ഉണ്ടോ എന്നു വ്യക്തമാക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തിൽ യു.ഡി.എഫ് കുളംകലക്കി മീൻപിടിക്കുകയാണെന്നും കുറ്റപ്പെടുത്തി. പദ്ധതിയെ എതിർക്കാൻ ശ്രമിച്ചത് ഇടതുമുന്നണിയാണെന്നും 2019ൽ തീർക്കേണ്ട പദ്ധതി നീണ്ടത് സർക്കാർ അനാസ്ഥ കൊണ്ടു മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
തുറമുഖ വിരുദ്ധ സമരം ഈ ഘട്ടത്തിൽ ഉണ്ടായത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കൊണ്ടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി അബ്ദുറഹ്മാനെതിരെ ഉണ്ടായ പ്രസ്താവന തെറ്റാണ്. ഇതിൽ മുസ്ലിംലീഗ് പ്രതികരിച്ചിട്ടുണ്ട്. അതിൽ രാഷ്ട്രീയ മുതലെടുപ്പിന് ലീഗിന് താത്പര്യമില്ല.
തുറമുഖം സർക്കാർ ഉടമസ്ഥതയിൽ വേണമെന്ന ആവശ്യം അട്ടിമറിച്ചത് യു.ഡി.എഫ് ആണെന്ന് വി.ജോയ് കുറ്റപ്പെടുത്തി. ഇതിനുള്ള ഗൂഢാലോചന നടന്നത് ഒരു കോൺഗ്രസ് എം.പിയുടെ വസതി കേന്ദ്രീകരിച്ചാണ്. വിഴിഞ്ഞത്തിന്റെ മറവിൽ വീണ്ടും വിമോചന സമരമെന്ന പരിപ്പ് വേവിക്കുകയാണ്. ചില വൈദികരുടെ വാക്കുകൾ തീവ്രവാദ സ്വഭാവമുള്ളതാണെന്നും കുറ്റപ്പെടുത്തി.
മുഹമ്മദ് മുഹ്സിൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അനൂപ് ജേക്കബ്, തോമസ് കെ. തോമസ്, മോൻസ് ജോസഫ് തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |