തിരുവനന്തപുരം: മദ്യവില വർദ്ധിക്കാനിടയാക്കുന്ന തരത്തിൽ വില്പനനികുതി നാല് ശതമാനം ഉയർത്തുന്നതിനുള്ള പൊതുവില്പന നികുതി ഭേദഗതി ബിൽ നിയമസഭയിൽ ചർച്ച കൂടാതെ പാസാക്കാനുള്ള നീക്കത്തെ പ്രതിപക്ഷം എതിർത്തതോടെ ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റി. സാമൂഹ്യമായി ഏറെ ചലനമുണ്ടാക്കുന്ന ഗൗരവതരമായ ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തർക്കിച്ചു.
ഗവർണർ ഒപ്പിടാൻ വൈകിയതിനാലാണ് കഴിഞ്ഞ കാര്യോപദേശക സമിതിയിൽ ബിൽ ഷെഡ്യൂൾ ചെയ്യാനാവാതെ പോയതെന്നും പിന്നീട് ഒപ്പിട്ടതിനാലാണ് കക്ഷി നേതാക്കൾക്കിടയിലെ ധാരണപ്രകാരം ബിൽ പരിഗണിച്ചതെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീറും അത് ശരിവച്ചു. ബില്ലെടുക്കാൻ സമ്മതിച്ചതല്ലാതെ ചർച്ച കൂടാതെ പാസാക്കാമെന്ന് പ്രതിപക്ഷം സമ്മതിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷം ഉറച്ചുനിന്നതോടെ ഇന്ന് ചർച്ചയാകാമെന്ന് സ്പീക്കർ വ്യക്തമാക്കി.
ചട്ടത്തിൽ ഇളവ് വരുത്തി ബിൽ നേരിട്ട് പാസാക്കാനായി ഇന്നലെ സഭ പിരിയാൻ നേരത്താണ് പരിഗണനയ്ക്കെടുത്തത്. വകുപ്പ് തിരിച്ചുള്ള പരിഗണനയിലേക്ക് കടക്കവേയാണ് പ്രതിപക്ഷം വിയോജിപ്പുമായി എഴുന്നേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |