തിരുവനന്തപുരം: റോബോട്ടിക്സ് ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകളിൽ 12 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എട്ടു മുതൽ 12 വരെ ക്ളാസുകളിലുള്ളവർക്കാണിത്. 2000 ഹൈസ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണ് സർക്കാർ സമീപിക്കുന്നത്. ലോകം നാലാം വ്യാവസായിക വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. ഇതിൽ ഏറെ പ്രാധാന്യമുള്ള മേഖലകളാണ് നിർമ്മിതബുദ്ധിയും റോബോട്ടിക്സും. സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതിൽ കേരളത്തിലെ വിദ്യാർത്ഥികൾ പിന്നിലാകാൻ പാടില്ല.
അപകടകരമായ ജോലികളിൽ തൊഴിലാളികളെ ഒഴിവാക്കി പകരം റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള ഗവേഷണം നടക്കുകയാണ്. നാലു വർഷം മുൻപ് കേരളത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ മാൻഹോൾ വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കി. വിവിധ രാജ്യങ്ങൾ ആ സാങ്കേതികവിദ്യ സ്വീകരിച്ചു. കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ശേഷം റോബോട്ടിക്സിന്റെ മിനിഴേച്ചർ ലാബ് മുഖ്യമന്ത്രി നോക്കി കണ്ടു.
ഓരോ വിദ്യാർത്ഥിയുടേയും അഭിരുചി കണ്ടെത്തി അതിനനുസരിച്ച് പരിശീലനം നൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാങ്കേതിക മാറ്റങ്ങളിൽ പ്രായോഗിക പരിശീലനത്തിന് തുടക്കമിടുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |