തൃശൂർ: ഡൽഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്ന നൈജീരിയക്കാരൻ പിടിയിൽ. മയക്കുമരുന്ന് ചില്ലറവില്പനക്കാർക്കിടയിൽ കെൻ എന്നറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോയെ (27) ഡൽഹി നൈജീരിയൻ കോളനിയിൽ നിന്നുമാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
കഴിഞ്ഞ മേയ് 13ന് മണ്ണുത്തിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനിൽ നിന്നും 196ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇവർക്ക് മയക്കുമരുന്ന് നൽകുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി,പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരവും ലഭിച്ചു. ബംഗളൂരുവിൽ നിന്നും 300ഗ്രാം എം.ഡി.എം.എ സഹിതമാണ് ഇരുവരേയും പിടികൂടിയത്.
മയക്കുമരുന്ന് കടത്തുന്ന നൈജീരിയൻ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത് ബാബിക്കർ അലിയിൽ നിന്നാണ്. കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി എം.ഡി.എം.എ കടത്തുന്നതിനു പിന്നിൽ ഇയാളാണെന്നും കണ്ടെത്തി.പ്രതിയെ ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കിയശേഷം രണ്ടുദിവസം തിഹാർ ജയിലിലും പാർപ്പിച്ചു.തുടർന്നാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്.
കുടുങ്ങിയത് മൊത്തക്കച്ചവടക്കാരൻ
മയക്കുമരുന്ന് ചില്ലറ വില്പനക്കാരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും മൊത്തക്കച്ചവടം നടത്തുന്നയാളെ പിടികൂടുന്നത് അപൂർവമാണ്. ലക്ഷങ്ങൾ വിലയുള്ള അരക്കിലോഗ്രാം മയക്കുമരുന്നും മുൻപും പിടികൂടിയിട്ടുണ്ട്.
അഭയാർത്ഥി സർട്ടിഫിക്കറ്റ് മാത്രം
പാസ്‌പോർട്ടും വിസയുമടക്കമുള്ള രേഖകളില്ലാതെ അഭയാർത്ഥിയാണെന്ന സർട്ടിഫിക്കറ്റുമാത്രമായിരുന്നു നൈജീരിയക്കാരന്റെ പക്കലുണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ അഭയാർത്ഥി കാര്യാലയത്തിലെ ഹൈക്കമ്മിഷണർ നൽകിയതാണിത്. നൈജീരിയയിൽ നിന്നും എങ്ങനെ ഇന്ത്യയിലെത്തിയെന്ന വിവരം എവടെയും രേഖപ്പെടുത്തിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |