തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ 21നും 22നും ചേരും. ഇടതുമുന്നണിയിലെ ചർച്ചയിലൂടെ പരിഷ്‌കരിച്ച നവകേരള വികസന നയരേഖയും ചർച്ച ചെയ്യും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നത് കേരളത്തിലാണ്. ബംഗാളിൽ പ്രതീക്ഷയില്ല. 2019ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുകയറാനായത്, ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ നടത്തിയ സംഘടനാതല ഇടപെടലിലൂടെയാണ്. ഗവർണർ - സർക്കാർ പോരും തലസ്ഥാന കോർപ്പറേഷനിലെ കത്ത് വിവാദവുമുൾപ്പെടെ രാഷ്ട്രീയവിവാദങ്ങളിൽ സർക്കാർ നിലപാടുകളും, പ്രവർത്തനനേട്ടങ്ങളും വിശദീകരിച്ച് ഭവനസന്ദർശനമടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് സി.പി.എം നീക്കം. ഇതിനായുള്ള ചർച്ചയുമുണ്ടായിരിക്കും.
പ്രവർത്തകരുടെ സാംസ്കാരിക ഇടപെടലുകൾ ശക്തമാക്കാനുള്ള നിർദ്ദേശങ്ങളുൾപ്പെട്ട നയരേഖയും ചർച്ച ചെയ്യുമെന്നാണ് സൂചന.
തിരുവനന്തപുരം സെക്രട്ടറി ജനുവരിയിൽ?
സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ആനാവൂർ നാഗപ്പന് പകരം തിരുവനന്തപുരത്ത് പുതിയ പാർട്ടി സെക്രട്ടറിയെ ജനുവരി രണ്ടാം വാരം തിരഞ്ഞെടുക്കുമെന്ന് സൂചനയുണ്ട്. ജനുവരി ആദ്യം ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയിൽ ജില്ലാസെക്രട്ടറിയായ ആനാവൂർ നാഗപ്പനാണ് മുഖ്യ സംഘാടകച്ചുമതല. അതിന് ശേഷം അദ്ദേഹമൊഴിഞ്ഞേക്കും. വി. ജോയി എം.എൽ.എ, സി. ജയൻബാബു, എം. വിജയകുമാർ, കെ.എസ്. സുനിൽകുമാർ തുടങ്ങിയ പേരുകളൊക്കെയാണ് സെക്രട്ടറിസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |