തിരുവനന്തപുരം: അനധികൃത മോഡറേഷനിലൂടെയും മാർക്ക് തിരുത്തിയും ,പരീക്ഷ തോറ്റവരടക്കം 123 വിദ്യാർത്ഥികൾക്ക് മാർക്ക് കൂടുതൽ നൽകി ജയിപ്പിച്ച നടപടി റദ്ദാക്കാതെ കേരള സർവകലാശാല. ഇതിൽ 17 പേർക്ക് ബിരുദ സർട്ടിഫിക്കറ്റും 100 പേർക്ക് മാർക്ക് ലിസ്റ്റുമാണ്.
സ്ഥലംമാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തി ജയിപ്പിച്ച 23 വിദ്യാർത്ഥികൾക്ക് നൽകിയ ബിരുദം റദ്ദാക്കാൻ സെനറ്ര് തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല.2016 മുതൽ 2019 വരെയുള്ള കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‌സി പരീക്ഷകളിൽ മോഡറേഷൻ നൽകിയപ്പോൾ ജയിച്ചവർ തോൽക്കുകയും തോറ്റവരെ ജയിപ്പിക്കുകയുമായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തിയും തട്ടിപ്പ് നടത്തി. ഈ രണ്ട് തട്ടിപ്പുകളിലുമാണ് കർശന നടപടിയെടുക്കാതെ വാഴ്സിറ്റി ഉഴപ്പുന്നത്. വിദ്യാർഥികളുടെ പ്രൊഫൈലിൽ നിന്ന് മാർക്ക് ലിസ്റ്റ് പിൻവലിക്കുകയോ ലിസ്റ്റ് റദ്ദാക്കിയതായി വിദ്യാർത്ഥികളെ അറിയിക്കുകയോ ചെയ്തിട്ടില്ല. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടാൻ സഹായിക്കാനാണിത്.
ഗ്രേസ് മാർക്ക് തിരിമറിയിലൂടെ ബിഎസ്‌സി പരീക്ഷ പാസായ വിദ്യാർത്ഥികളിലൊരാളുടെ കേസിൽ ബിരുദ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർവകലാശാലാ അഭിഭാഷകനും വിദ്യാർത്ഥിക്ക് അനുകൂലമായാണ് നിലപാടെടുത്തത്. മറ്റുള്ളവർ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനിരിക്കുന്നു. ഗ്രേസ് മാർക്ക് കൂട്ടിയിട്ട തട്ടിപ്പിൽ ഒരു സെക്ഷൻ ഓഫീസറെ പിരിച്ചുവിടുകയും പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും, ഫയലുകൾ പരീക്ഷാവിഭാഗം കൈമാറിയിട്ടില്ല.
പരീക്ഷാ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് തിരിമറി നടന്നത്. സർവകലാശാലയിലെ ഉന്നതരുടെ ഒത്താശയോടെയാണ് മാർക്ക് തിരിമറി നടന്നതെന്നും അനർഹമായി നൽകിയ മുഴുവൻ മാർക്കുകൾ റദ്ദാക്കാനും വിദ്യാർത്ഥികളുടെ അനധികൃത മാർക്ക് പ്രൊഫൈലുകൾ പിൻവലിക്കാനും കേരള വിസിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |