തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നതും സംസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് കർശനമാക്കുന്നതും
ഭരണസംവിധാനത്തിന്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ജീവനക്കാർ വരുന്നതും പോകുന്നതും കൃത്യമായി നിരീക്ഷിക്കുന്നതോടെ മുങ്ങൽശീലം കുറഞ്ഞേക്കും.
അക്‌സസ് കൺട്രോൾ സിസ്റ്റം ജനുവരിയിൽ നടപ്പാക്കാനാണ് നീക്കം. അക്സസിനെ ശമ്പള വിതരണ സോഫ്‌റ്റ്‌വെയറായ സ്‌പാർക്കുമായി ബന്ധിപ്പിക്കാനുള്ള ചർച്ചകളും സജീവമാണ്. മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, സ്വയംഭരണ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും മാർച്ച് 31ന് മുമ്പും കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ജനുവരി ഒന്നിന് മുമ്പും പഞ്ചിംഗ് നടപ്പാക്കി സ്‌പാർക്കുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയ സർക്കുലർ.
സെക്രട്ടേറിയറ്റിൽ 2018ൽ പഞ്ചിംഗ് ഏർപ്പെടുത്തുകയും സ്‌പാർക്കുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് സർക്കാർ ഓഫീസുകളിൽ അതേവർഷം നവംബറിൽ പഞ്ചിംഗ് ഏർപ്പെടുത്തി സ്‌പാർക്കുമായി ബന്ധിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി നാല് വർഷം മുമ്പ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പക്ഷേ,ഫലിച്ചില്ല. സർവീസ് സംഘടനകളുടെ എതിർപ്പ് പഞ്ചിംഗ് നീളാനിടയാക്കി. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.
പഞ്ചിംഗ് പേരിന്
പല ഓഫീസുകളിലും പഞ്ചിംഗ് മെഷീൻ ഉണ്ടെങ്കിലും സ്‌പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ജീവനക്കാർ വെറുതെ പഞ്ച് ചെയ്യുന്നുവെന്ന് മാത്രം. പഞ്ച് ചെയ്തശേഷം പുറത്തുപോയാലും ശമ്പളത്തിൽ കുറവുവരില്ല. സ്‌പാർക്ക് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന ഓഫീസിൽ ഇപ്പോഴും പഞ്ചിംഗ് ഇല്ലെന്നതാണ് രസകരമായ വസ്തുത. സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരടക്കം അറുപതോളം പേരാണ് കേരള സർവകലാശാല ആസ്ഥാന മന്ദിരത്തിന് പിന്നിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌പാർക്ക് ഓഫീസിൽ ജോലി ചെയ്യുന്നത്. ധനവകുപ്പിന് കീഴിലെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റ്, പരിശീലന കേന്ദ്രം എന്നിവിടങ്ങളിലും പഞ്ചിംഗ് നടപ്പാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |