ശശികുമാരൻ തമ്പിയുടെ ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഞ്ചംഗസംഘത്തിനെതിരെ നാലുപേർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ പരാതിയുമായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി. 33 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്ത്. ഇവയുൾപ്പെടെ ഏഴ് പരാതികളിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതിനിടെ, കേസിൽ മറ്റൊരു ഇടനിലക്കാരന്റെ വിവരം കൂടി പുറത്തുവന്നു.
പുതിയ നാലു പരാതികളും തിരുവനന്തപുരം സ്വദേശികളുടേതാണ്. മണക്കാട് ശ്രീവരാഹം സ്വദേശിയായ യുവാവിന് അസിസ്റ്റന്റ് തസ്തിക വാഗ്ദാനം ചെയ്ത് 10 ലക്ഷം, കല്ലിയൂർ സ്വദേശിക്ക് പബ്ലിംഗ് അസിസ്റ്റന്റ് തസ്തിക വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം, നെടുമങ്ങാട് ആനാട് സ്വദേശികളായ സഹോദരങ്ങളിൽ നിന്ന് ഏഴും ഒൻപതും ലക്ഷം രൂപവീതമാണ് തട്ടിയെടുത്തത്.
അമരവിള എൽ.പി സ്‌കൂളിലെ അറബി അദ്ധ്യാപകൻ ഷംനാദ് ഇടനിലക്കാരനായി തട്ടിപ്പ് നടത്തിയതിന്റെ വിവരമാണ് പുതുതായി പുറത്തുവന്നത്. ഷംനാദിന്റെ സഹപ്രവർത്തകയായ സ്ത്രീയുടെ മകന് ടൈറ്റാനിയത്തിൽ മെക്കാനിക്കൽ എൻജിനിയർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് 12ലക്ഷം തട്ടിയെന്ന പരാതി ഇക്കഴിഞ്ഞ നവംബർ 12നാണ് പൂജപ്പുര പൊലീസിന് ലഭിച്ചത്. ഇതിൽ ദിവ്യയ്ക്കും ഭർത്താവ് രാജേഷിനും ബന്ധമില്ല. അന്വേഷണസംഘം ഇന്നലെ വീണ്ടും ടൈറ്റാനിയത്തിൽ പരിശോധനയ്ക്കെത്തി. കേസിലെ അഞ്ചാം പ്രതിയും ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായ ശശികുമാരൻ തമ്പിയുടെ ക്യാബിനിലെത്തി ലാപ് ടോപ്പ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ മറ്റു നിരവധി രേഖകളും കണ്ടെടുത്തു. ഈ ഓഫീസ് മുറിയിൽവച്ചാണ് ഉദ്യോഗാർത്ഥികളെ ശശികുമാരൻ തമ്പി ഇന്റർവ്യൂ ചെയ്തിരുന്നത്. ഉദ്യോഗാർത്ഥികളുടെ പട്ടികയും ബയോഡാറ്റകളും നേരത്തെ കണ്ടെടുത്തിരുന്നു.
ദിവ്യ കസ്റ്റഡിയിൽ
തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ദിവ്യാ ജ്യോതിയെ നെടുമങ്ങാട് കോടതി രണ്ടു ദിവസത്തേക്ക് വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. മറ്റുപ്രതികളായ ദിവ്യയുടെ ഭർത്താവ് രാജേഷ്കുമാർ, സഹോദരൻ പ്രേംകുമാർ. ഇയാളുടെ സുഹൃത്ത് ശ്യാംലാൽ, ടൈറ്റാനിയത്തിലെ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി എന്നിവർ ഒളിവിലാണിപ്പോഴും. ശ്യാംലാലുമായി ബന്ധമുള്ള ഒരു സ്ത്രീയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തട്ടിപ്പ് 2 കോടി
പരമാവധി 2 കോടി രൂപയുടെ തട്ടിപ്പാണ് സംഘം നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിൽ 1.5കോടി രൂപ സംബന്ധിച്ച വിവരം ഒന്നാം പ്രതി ദിവ്യാജ്യോതി വെഞ്ഞാറംമൂട് പൊലീസിനോട് വിശദീകരിച്ചു. ബാക്കി തുകയുടെ ഇടപാട് ദിവ്യാജ്യോതിയെയും ഭർത്താവ് രാജേഷ് കുമാറിനെയും ഒഴിവാക്കി മറ്റുപ്രതികൾ നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |