ശബരിമല: തീർത്ഥാടകരെ അനാവശ്യമായി വടം കെട്ടി തടയരുതെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം ലംഘിച്ച പൊലീസ് ഇന്നലെ തിരക്ക് കുറവായിരുന്നപ്പോഴും മരക്കൂട്ടത്ത് വടംകെട്ടി തടഞ്ഞു. തിരക്ക് കുറവുള്ളപ്പോൾ തീർത്ഥാടകരെ ചന്ദ്രാനന്ദൻ റോഡ് വഴി പോകാൻ അനുവദിച്ചിരുന്നു.
മുൻപ് പമ്പ മുതൽ സന്നിധാനം വരെയായിരുന്നു നിയന്ത്രണം. ഇത്തവണ പമ്പയും അട്ടത്തോടും നിലയ്ക്കലും പിന്നിട്ട് എത്തുന്ന വാഹനങ്ങൾ കോട്ടയം റൂട്ടിൽ കണമല വരെയും പത്തനംതിട്ട റൂട്ടിൽ പ്ലാപ്പളളിവരെയും വനത്തിൽ തടഞ്ഞിട്ടിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെ പല ഇടങ്ങളിൽ പത്ത് മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ട സ്ഥിതിയുമുണ്ടായി. തുടർന്ന്
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും പരാതിപ്പെട്ടിരുന്നു. ഹൈക്കോടതി ദേവസ്വം ബഞ്ച് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. അതോടെ നിയന്ത്രണം കുറയ്‌ക്കുകയും ക്യൂവിന്റെ ദൈർഘ്യം രണ്ടുമണിക്കൂറായി കുറയുകയും ചെയ്‌തിരുന്നു.
ഇന്നലെ വീണ്ടും വടംകെട്ടി തടഞ്ഞതോടെ തീർത്ഥാടകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പിഞ്ചുകുട്ടികളുമായി എത്തിയവരെയും മാളികപ്പുറങ്ങളെയും പോലും ചന്ദ്രാനന്ദൻ റോഡ് വഴി വിട്ടില്ല. മുഴുവൻ തീർത്ഥാടകരെയും ശരംകുത്തി വഴിയാണ് വിട്ടത്. ഇതോടെ മരക്കൂട്ടത്ത് നിന്ന് സന്നിധാനത്ത് എത്താൻ നാലു മണിക്കൂറിലേറെ ക്യൂ നീണ്ടു. ദർശനം കഴിഞ്ഞ് നീലിമല വഴി ഇറങ്ങിയവരെ സ്വാമി അയ്യപ്പൻ റോഡിലൂടെ തിരിച്ചുവിട്ടു. ഒന്നേകാൽ ലക്ഷം തീർത്ഥാടകരെത്തിയ തിങ്കളാഴ്ച മരക്കൂട്ടത്തോ പമ്പയിലോ പൊലീസ് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. തൊണ്ണൂറായിരം തീർത്ഥാടകർ മാത്രം എത്തിയ ഇന്നലെ കടുത്ത നിയന്ത്രണങ്ങളുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |