തിരുവനന്തപുരം: സിവിൽ സർവീസ് ഫലപ്രദമായി മുന്നോട്ടുപോകുമ്പോൾ അതിന്റെ ശോഭ കെടാതെ സൂക്ഷിക്കാനുള്ള ചെക്ക് ആൻഡ് ബാലൻസ് സിസ്റ്റമായി പ്രവർത്തിക്കേണ്ടത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) 11ാം വാർഷികം കോവളം ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പി.എസ്.സി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കണം. തൊഴിൽപരമായ വ്യവഹാരങ്ങൾ നീളുന്നത് ഉദ്യോഗാർത്ഥികളുടെ അവസരം ഇല്ലാതാക്കും. വ്യവഹാരങ്ങളിൽ സ്വാഭാവികമായ കാലതാമസമേ ഉണ്ടാകാവൂ. അത് മനസിൽ വച്ചുവേണം പരാതികൾ പരിഹരിക്കാൻ. സിവിൽ സർവീസിന്റെ നവീകരണത്തിലും കാര്യക്ഷമതയിലും നേരിട്ട് ഇടപെടാൻ കഴിയുന്ന സ്ഥാപനമാണ് ട്രൈബ്യൂണൽ. പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നത് സിവിൽ സർവീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും. ട്രൈബ്യൂണലിൽ കേസുകൾ വർദ്ധിക്കുന്നതിന് അനുസൃതമായി പുതിയ ബെഞ്ച് അനുവദിക്കുന്ന കാര്യവും സ്വന്തമായി കെട്ടിടമുണ്ടാക്കുന്ന കാര്യവും ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം അദ്ധ്യക്ഷനായി. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക്, അഡ്വക്കേറ്റ് ജനറൽകെ.ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |