തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ കണ്ടെത്താനുള്ള സമയപരിധി ജനുവരി എട്ടിന് തീരാനിരിക്കെ ഏഴിന് സെനറ്റ് യോഗം ചേരും. ഒരു മാസത്തിനകം പ്രതിനിധിയെ നിശ്ചയിച്ചില്ലെങ്കിൽ ഗവണർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ യോഗം വിളിച്ചത്.
ചട്ടപ്രകാരം പത്ത് ദിവസത്തെ നോട്ടീസ് നൽകി സെനറ്റ് വിളിക്കണമെന്നിരിക്കെ സിൻഡിക്കേറ്റ് നടപടിയുണ്ടാവാത്തതിനാലാണ് ഡോ.മോഹൻ കുന്നുമ്മൽ സ്വന്തം നിലയിൽ സെനറ്റ് വിളിച്ചത്. 102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് (21) പേർ വേണം. ഇടത് അംഗങ്ങൾ ക്വോറം തികയ്‌ക്കാൻ സാദ്ധ്യതയില്ല. മുമ്പൊരിക്കലും ക്വോറം തികയ്‌ക്കാതെ ഗവർണറെ പറ്റിച്ചിരുന്നു. തുടർന്നാണ് നോമിനേറ്റ് ചെയ്‌ത 15 സെനറ്റ് പ്രതിനിധികളെ ഗവർണർ പിൻവലിച്ചത്. ഇതിനെതിരായ കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥിരം വി.സിയില്ലാതായിട്ട് മൂന്നുമാസമായതോടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. വാഴ്‌സിറ്റിയുടെ എ++ റാങ്കിംഗിനെയും ബാധിക്കാം.
സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകാൻ പലവട്ടം ഗവർണർ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല. അതിനിടെ ഗവർണർ സെർച്ച് കമ്മിറ്റിയുടെ കാലാവധി ഫെബ്രുവരി വരെ നീട്ടിയിട്ടുമുണ്ട്. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. സെനറ്റ് തീരുമാനങ്ങൾ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്ന വാദത്തിൽ സെനറ്റ് ഉറച്ചുനിൽക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |