SignIn
Kerala Kaumudi Online
Thursday, 25 April 2024 3.38 AM IST

കശുഅണ്ടി ഫാക്ടറികൾ വിലയ്ക്കെടുക്കൽ ബിൽ രാഷ്ട്രപതിക്ക്

cashew

 നിയമവകുപ്പിന്റെ ശുപാർശ അംഗീകരിച്ച് ഗവർണർ

തിരുവനന്തപുരം: അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാരിന് ഏറ്റെടുക്കുന്നതിനായി നിയമസഭ പാസാക്കിയ കശുഅണ്ടി ഫാക്ടറികൾ (വിലയ്ക്കെടുക്കൽ) ഭേദഗതി ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കാൻ ഗവർണർ തീരുമാനിച്ചു. ജീവനക്കാർക്ക് തൊഴിൽ നൽകില്ലെന്നോ അടച്ചിടൽ കാരണം ജീവനക്കാർ തൊഴിൽ രഹിതരാവുമെന്നോ സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ പൊതുതാത്പര്യാർത്ഥം ഉത്തരവിറക്കി ഫാക്ടറികൾ ഏറ്റെടുക്കാമെന്നതാണ് ബില്ലിന്റെ അന്തഃസത്ത.

ഭരണഘടനയുടെ അനുച്ഛേദം 31(എ) പ്രകാരം സംസ്ഥാനം പാസാക്കുന്ന ഇത്തരം നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അനുമതി അനിവാര്യമാണ്. ബിൽ രാജ്ഭവനിലേക്ക് അയച്ചപ്പോൾ നിയമവകുപ്പ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ബില്ലിലെ വ്യവസ്ഥകൾ കേന്ദ്രനിയമത്തിന് വിരുദ്ധമാവാനിടയുണ്ടെന്നും കുറിപ്പെഴുതി. ഇതോടെയാണ് ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ തീരുമാനമെടുത്തത്.

1974ലെ കശുഅണ്ടി ഫാക്ടറികൾ വിലയ്ക്കെടുക്കൽ നിയമത്തിന്റെ 3ബി വകുപ്പ് പ്രകാരം നിലവിലുള്ളതോ കാലഹരണപ്പെട്ടതോ ആയ പാട്ടവ്യവസ്ഥയുള്ള ഫാക്ടറികൾ വിലയ്ക്കെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇപ്രകാരം 20 ഫാക്ടറികൾ വിലയ്ക്കെടുത്ത് കശുഅണ്ടി വികസന കോർപ്പറേഷന് കൈമാറിയിരുന്നു. കൊല്ലത്തെ രണ്ടും കായംകുളത്തെ ഒന്നും ഫാക്ടറികളും അതോടൊപ്പമുള്ള ഭൂമിയും ഏറ്റെടുക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.

നിലവിൽ കശുഅണ്ടി വികസന കോർപ്പറേഷന്റെ കൈവശമുള്ള ഫാക്ടറികൾ ഉടമസ്ഥർക്ക് തിരികെ നൽകിയാലും ജീവനക്കാർക്ക് തൊഴിൽ ലഭിക്കില്ലെന്ന് സർക്കാരിന് ബോദ്ധ്യപ്പെട്ടാൽ ഫാക്ടറികൾ സർക്കാരിന് ഏറ്റെടുക്കാം.

കശുഅണ്ടി രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും പുനരുദ്ധാരണത്തിനുള്ള മാസ്റ്റർപ്ലാനിലെ പ്രധാന ഇനം കൃത്യമായ കാരണങ്ങളില്ലാതെ അടച്ചിട്ടിരിക്കുന്ന ഫാക്ടറികൾ 3വർഷത്തിനുള്ളിൽ ഏറ്റെടുക്കലാണ്. 3000 തൊഴിലാളികളെക്കൂടി നിയമിച്ചും യന്ത്രവത്ക്കരണത്തിലൂടെ ഉത്പാദനവും ഗുണനിലവാരവും വർദ്ധിപ്പിച്ചും കാഷ്യു ഫെനി അടക്കമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലിറക്കിയും സ്ഥാപനങ്ങളെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം.

ഏറ്റെടുക്കൽ വ്യവസ്ഥകൾ

അനുച്ഛേദം 31(എ) പ്രകാരം ഏതെങ്കിലും എസ്റ്റേറ്റോ അതിലെ അവകാശങ്ങളോ വസ്തുക്കളുടെ നടത്തിപ്പോ നിശ്ചിതകാലത്തേക്ക് ഏറ്റെടുക്കുന്നതിന് സംസ്ഥാനം നിർമ്മിക്കുന്ന നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി നേടണം.

 ഏറ്റെടുക്കലുകൾ ഭൂമിയുടെയും ആസ്തികളുടെയും കമ്പോളവിലയിൽ കുറയാത്ത നഷ്ടപരിഹാരം നൽകിയായിരിക്കണം. അല്ലെങ്കിൽ നിയമപ്രാബല്യമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.