മലപ്പുറം: എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകൻ ടി.പി.ഹരീന്ദ്രന്റെ ആരോപണം ഗൗരവമുള്ളതാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശത്തിൽ ഇടഞ്ഞ് മുസ്ലിം ലീഗ്. നാളെ എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും വിധമാണ് സുധാകരന്റെ തുടരെയുള്ള പ്രസ്താവനകളെന്നും അറിയിക്കും. അഭിഭാഷകന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കൃത്യമായ ഗുഢാലോചനയാണെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയും അഭിഭാഷക സംഘടന കേരള ലോയേഴ്സ് ഫോറവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അഭിഭാഷകന്റെ ആരോപണത്തിൽ സുധാകരന് നേരെയും ലീഗ് സംശയമുന നീട്ടുന്നുണ്ട്. ഗൂഢാലോചന യു.ഡി.എഫിന് അകത്തോ പുറത്തോ എന്ന് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് ഉപദേശം നൽകിയെങ്കിലും കുഞ്ഞാലിക്കുട്ടി എസ്.പിയെ വിളിച്ച് ഇതൊഴിവാക്കാൻ നിർദ്ദേശിച്ചെന്നായിരുന്നു അഭിഭാഷകന്റെ ആരോപണം.നേരത്തേ ആർ.എസ്.എസ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ ലീഗ് നേതൃത്വം സുധാകരനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയപ്പോൾ ഹൈക്കമാൻഡ് ഇടപെട്ടാണ് രംഗംശാന്തമാക്കിയത്. പുതിയ വിവാദത്തോടെ അകൽച്ചകൂടി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും സുധാകരൻ വരുന്നതിനോട് ലീഗിന് താത്പര്യമില്ല.
വ്യാജ ആരോപണം: പി.എം.എ.സലാം
തിരൂരങ്ങാടി: പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന ആരോപണം തീർത്തും അസംബന്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. കേസിൽ എവിടെയും ഇല്ലാതിരുന്ന ഒരു വക്കീലിന് സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു ബോധോദയം ഉണ്ടായത് ദുരൂഹമാണ്.ആരോപണം തള്ളേണ്ടതിന് പകരം അഭിഭാഷകൻ ഉന്നയിച്ചത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് പരസ്യമായി പറഞ്ഞ കെ.സുധാകരന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കി. സുധാകരൻ പറഞ്ഞതിന്റെ സാഹചര്യം എന്തെന്ന് അന്വേഷിക്കും. ഷുക്കൂർ വധക്കേസിൽ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോവില്ലെന്നും പി.എം.എ.സലാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |