കൊച്ചി: താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 4.420 കിലോഗ്രാം
ഭാരമുള്ള ഗർഭാശയം നീക്കംചെയ്ത് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോ. സിറിയക് പാപ്പച്ചൻ ലോക റെക്കാഡ് കരസ്ഥമാക്കി. ആറുമണിക്കൂറെടുത്ത് നാല് താക്കോൽദ്വാരങ്ങൾ വഴിയാണ് സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സാധാരണ ഗർഭാശയവലിപ്പം 60 - 70 ഗ്രാം മാത്രമാണ്.
ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 2009ൽ നീക്കം ചെയ്ത 3.96 കിലോഗ്രാമിന്റെ ഗർഭാശയമാണ് നിലവിലെ ലോകറെക്കാഡ്.
കഴിഞ്ഞ ഡിസംബർ 29നായിരുന്നു ലൈഫ്‌ലൈൻ ആശുപത്രിയിലെ ശസ്ത്രക്രിയ. മൂത്രമൊഴിക്കാനുള്ള തടസത്തെത്തുടർന്ന് ട്യൂബിട്ടനിലയിൽ ചികിത്സതേടിയാണ് പത്തനംതിട്ടയിലെ 45വയസുകാരി ഡോ. സിറിയക്കിനെ സമീപിച്ചത്.
ഒമ്പതുമാസം വരുന്ന ഗർഭസ്ഥ ശിശുവിന്റെ വലിപ്പമുള്ള ഫൈബ്രോയ്ഡ് യൂട്രസാണ് പരിശോധനയിൽ കണ്ടെത്തിയത്. പ്രമേഹരോഗിയായതിനാലാണ് പ്രധാനമായും ലാപ്രോസ്കോപ്പിതന്നെ ചെയ്യുവാൻ ഡോക്ടർ തീരുമാനിച്ചത്. അല്ലെങ്കിൽ നെഞ്ചിന്റെ അടിഭാഗം മുതൽ അടിവയർവരെ മുറിക്കേണ്ടിവരുമായിരുന്നു. രോഗി സുഖമായിരിക്കുന്നു.
ഡോക്ടർമാരായ റോഷിനി സുബാഷ്, കൂതൻ യു.ടി, നിർപിൻ
ക്ളീറ്റസ്, സബീന സാവത്, ശ്രീലത ബി., മാത്യു കുഞ്ഞുമ്മൻ,
എന്നിവരും സ്റ്റാഫ് നഴ്സുമാരായ ഷീനാ മാത്യു, സാംസി സെബാസ്റ്റ്യൻ എന്നിവരും ഡോ. സിറിയക്കിനെ സഹായിച്ചു.
വാർത്താസമ്മേളനത്തിൽ ഡോ. സിറിയക് പാപ്പച്ചൻ, ആശുപത്രി ചെയർമാൻ ഡോ.എസ്. പാപ്പച്ചൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജോർജ് ചാക്കച്ചേരി, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ് അഡ്ജൂഡിക്കേറ്റർ എ.ആർ. സാഗർ, ക്യൂറേറ്റർ പ്രേജീഷ് നിർഭയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |