കൊച്ചി: അർഹരായവർക്കുള്ള ഭൂമി വിതരണം വേഗത്തിലാക്കാൻ പട്ടയമിഷൻ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കളക്ടർമാരുടെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര, ആദിവാസി മേഖലകളിൽ പട്ടയ വിതരണത്തിന് പ്രത്യേക മാർഗരേഖ യോഗം അംഗീകരിച്ചു. ഇതിനായി വൈദ്യുതി, ജലസേചനം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. റീസർവേ പൂർത്തിയാക്കാൻ സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഒരു വർഷത്തിനകം റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യും. വില്ലേജ്, താലൂക്ക് ഓഫീസുകളിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ അനുമതിയായി. നവംബർ ഒന്നിനകം വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ ഓൺലൈനാക്കും.
കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റൽ ഓൺലൈൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും. നാലു വർഷത്തിനുള്ളിൽ റീസർവേ പൂർത്തിയാക്കാൻ ഉപകരണങ്ങളും സാങ്കേതികവിദ്യയും താത്കാലിക ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.
ഭൂ പതിവ് നിയമ ഭേദഗതിയുടെ കരട് തയ്യാറാകുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ നാഷണൽ ഹൗസിംഗ് പാർക്ക് ഇക്കൊല്ലം പൂർത്തിയാക്കും.
നെൽവയൽ തണ്ണീർത്തട നിയമം, നദീതീര വികസന പദ്ധതി, പാട്ടക്കുടിശിക, ഓൺലൈൻ പോക്കുവരവ്, പട്ടയവിതരണം വനാവകാശ നിയമം തുടങ്ങി 32 വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
റവന്യു അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ ടി.വി. അനുപമ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ഡി. സജിത്ബാബു, സർവേ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |