കൊല്ലം: ചെറുകിട നിർമ്മാതാക്കളെയും വ്യാപാരികളെയും പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ സംവിധാനമായ ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിൽ (ഒ.എൻ.ഡി.സി)കുടുംബശ്രീയുടെ ആയിരം ഉത്പന്നങ്ങൾ ഉൾപ്പെടുത്തും.
ഒ.എൻ.ഡി.സി അധികൃതരുമായി ഇതുസംബന്ധിച്ച കരാർ ഫെബ്രുവരി പകുതിയോടെ കുടുംബശ്രീ ഒപ്പിടും. കരാർ ഒപ്പിടുന്നതോടെ കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഒ.എൻ.ഡി.സിയുടെ ഭാഗമായ രാജ്യത്തെ വിവിധ ഓൺലൈൻ വിൽപ്പന ശൃംഖലകളിലും ലഭ്യമാകും.
ആദ്യഘട്ടത്തിൽ കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ് കോൺടാക്ട് പോയിന്റായി പ്രവർത്തിക്കും. ഓർഡർ പ്രകാരമുള്ള ഉത്പന്നങ്ങൾ കുടുംബശ്രീ സംരംഭകർ സംസ്ഥാന മിഷൻ ഓഫീസിൽ എത്തിക്കും. വിതരണക്കാർ ഇവിടെയെത്തി ശേഖരിച്ച് ഉപഭോക്താക്കൾക്ക് എത്തിക്കും. രണ്ടാംഘട്ടമായി എല്ലാ ജില്ലകളിലും കോണ്ടാക്ട് പോയിന്റുകൾ ആരംഭിക്കും.
ഒന്നാം നമ്പരാകാൻ കുടുംബശ്രീ ബസാർ
നിലവിൽ വമ്പൻ സ്വകാര്യ ഓൺലൈൻ വ്യാപാര ശൃംഖലകളിൽ കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാണ്. ഇതിന് പുറമേ കുടുംബശ്രീ ബസാർ എന്ന പേരിൽ കുടുംബശ്രീക്ക് സ്വന്തം ഓൺലൈൻ വിതരണ ശൃംഖലയുമുണ്ട്. ഈ രണ്ട് സംവിധാനങ്ങളിലുമായി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 80 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ മാത്രമാണ് വിറ്റുപോയത്. സ്വകാര്യ ഓൺലൈൻ ശ്യംഖലകൾ പ്രചാരണത്തിന് പണം നൽകുന്ന ഉത്പന്നങ്ങളെയാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ട് ഉപഭോക്താക്കൾ ഉത്പന്നങ്ങൾ തെരയുമ്പോൾ കുടുംബശ്രീയുടേത് ഏറെ പിന്നിലായിരിക്കും. അതിനാൽ ഇടപാടുകളും കുറവാണ്. കുടുംബശ്രീ ബസാർ, പോസ്റ്റൽ വകുപ്പുമായി ചേർന്ന് പാഴ്സലായാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. പാഴ്സൽ കൂലിയും ഉപഭോക്താക്കളെയും പിന്തിരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒ.എൻ.ഡി.സിയുമായി കരാർ ഒപ്പിടുന്നത്.
ഗുണനിലവാരം ഉറപ്പാക്കും
സംസ്ഥാന മിഷൻ വിവിധ ഘട്ടങ്ങളായി ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഒ.എൻ.ഡി.സി വഴിയുള്ള വിൽപ്പനയ്ക്ക് ഉത്പന്നങ്ങൾ കൈമാറൂ. വിവിധ സംരംഭകർ നിർമ്മിക്കുന്ന ഒരേ ഉത്പന്നങ്ങൾ കുടുംബശ്രീയുടെ പേരിൽ ഒറ്റ ബ്രാൻഡാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |