ന്യൂഡൽഹി: നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽത്തന്നെ 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി ഇക്കാര്യം ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്. ഭേദഗതി കൊണ്ടു വരുമെന്ന് കേരളം നേരത്തെ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഹർജി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഖനനം ഉൾപ്പെടെ ഭൂമിക്ക് അടിയിലുള്ള പ്രവൃത്തികൾക്ക് പട്ടയ ഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാൻ ചട്ടമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഇ എം.എസ് അനാം, എം.കെ.എസ് മേനോൻ, മുഹമ്മദ് സാദിഖ്, ഉഷ നന്ദിനി എന്നിവരും പരിസ്ഥിതി സംഘടനകൾക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ജയിംസ് ടി. തോമസ് എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |