തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പിൻവാതിലിലൂടെ നേടിയതാണെന്നും റദ്ദ് ചെയ്യാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും കമ്മിഷൻ പറ്റുന്ന അദ്ധ്യക്ഷയാണ് ചിന്തയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഡോക്ടറേറ്റ് വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി യുവജന കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെ പരാമർശിക്കുന്നതിനർത്ഥം സ്വന്തം ഗവേഷണ പ്രബന്ധത്തെപ്പറ്റി യുവജനകമ്മിഷൻ അദ്ധ്യക്ഷയ്ക്ക് കൃത്യമായ ധാരണയില്ലെന്നതാണ്. വാഴക്കുലകളുമായി പ്രതീകാത്മക സമരം നടത്തിയ കെ.എസ്.യു പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ, കെ.എസ്.യു നേതാക്കളായ ആദേശ് സുദർമൻ, ആസിഫ്, കൃഷ്ണകാന്ത്, ഗോപു നെയ്യാർ, അരുൺ എസ്.കെ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേഷ്വരൻ,പ്രിയങ്ക ഫിലിപ്പ് ,ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിനൊടുവിൽ അലോഷ്യസ് സേവ്യർ ഉൾപ്പടെയുള്ള പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പിൻവാതിൽ നിയമനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന ''പിൻവാതിൽ ഡോക്ടറേറ്റ് 'വിപണനത്തിന് അറുതി വരുത്തണമെന്നും ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |