തിരുവനന്തപുരം: അവശേഷിക്കുന്ന രണ്ട് ജുഡിഷ്യൽ അംഗങ്ങളുടെയും കാലാവധി അവസാനിച്ചതോടെ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഭരണ പ്രതിസന്ധി. ട്രൈബ്യൂണൽ ചെയർമാന്റെ കാലാവധി അവസാനിച്ചിട്ട് പത്ത് മാസം പിന്നിട്ടു. ശേഷിക്കുന്ന അംഗങ്ങളുടെ കാലാവധി ഇന്നലെയാണ് തീർന്നത്.
പ്രതിസന്ധി കണക്കിലെടുത്ത്, പുതിയ അംഗങ്ങൾ നിയമിതരാകുന്നത് വരെ തുടരാൻ ഇവരോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോൾത്തന്നെ ഇവർക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം കേസുകളുടെ ബാഹുല്യമാണ് . പതിനായിരം കേസുകളാണ് ഇന്നലത്തെ കണക്കനുസരിച്ച് കെട്ടിക്കിടക്കുന്നത്.
ബെന്നി ഗർവാസിസ്, കെ. രാജേന്ദ്രൻ എന്നീ അംഗങ്ങളുടെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. ഇവരുടെ ഒഴിവിലേക്ക് നാല് പേരുകളടങ്ങിയ പാനൽ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ജില്ലാ ജഡ്ജി റാങ്കിലുള്ള ആർ. രാമബാബു, ഇ. ബൈജു, ഗവ. പ്ലീഡർ ശ്രീലത, മുൻ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന്റെ ബന്ധുവായ അഭിഭാഷകൻ ഇ. രമേശ് എന്നിവരുടെ പേരുകളാണ് പാനലിൽ. ഇവരിൽ നിന്ന് രണ്ട് പേരെ വേണം നിശ്ചയിക്കാൻ. പാനൽ സമർപ്പിച്ച സാഹചര്യത്തിൽ, നിലവിലെ അംഗങ്ങൾക്ക് കാലാവധി നീട്ടി നൽകുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. പക്ഷേ, ഭരണ പ്രതിസന്ധി കണക്കിലെടുത്ത് കോടതി അവരെ താൽക്കാലികമായി തുടരാനനുവദിക്കുകയായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചെയർമാനും പി.എസ്.സി ചെയർമാൻ, കെ.എ.ടി ചെയർമാൻ, സർക്കാരിന്റെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുതിയ അംഗങ്ങളെ തീരുമാനിക്കേണ്ടത്. രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയാവണം നിയമനം.
കെ.എ.ടിക്ക് ചെയർമാനില്ലാത്തതിനാൽ, ഇപ്പോൾ കാലാവധി അവസാനിച്ച രണ്ട് അംഗങ്ങളിൽ ഒരാൾ ആക്ടിംഗ് ചെയർമാനെന്ന നിലയിൽ സമിതിയുടെ ഭാഗമാകും. കെ.എ.ടി ചെയർമാനായിരുന്ന ജസ്റ്റിസ് ടി.ആർ. രാമചന്ദ്രന്റെ ഔദ്യോഗിക കാലാവധി. കഴിഞ്ഞ സെപ്തംബറിലാണ് അവസാനിച്ചത്. പകരം ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിമിന്റെ പേര് സംസ്ഥാന സർക്കാർ സമർപ്പിച്ചെങ്കിലും, കേന്ദ്രം നിയമനം നടത്തിയില്ല. ചെയർമാനില്ലാത്തതും ട്രൈബ്യൂണലിന്റെ താളം തെറ്റിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |