മൂന്നാർ: ഇതുവരെ കൊവിഡ് ബാധിക്കാതിരുന്ന കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. . ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് ഇരുവർക്കും രോഗം കണ്ടെത്തിയത്.
ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 കാരൻ ഒരു മാസത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു. ശാരീരിക പ്രശ്‌നം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. യുവാവിനെ മൂന്നാർ ശിക്ഷക് സദനിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുപ്പുക്കല്ല് കുടി സ്വദേശിയായ വീട്ടമ്മ മുമ്പ് ചികിത്സാർത്ഥം തമിഴ്‌നാട് വാൽപ്പാറയിൽ പോയിരുന്നു. തിരിച്ച് വീട്ടിൽ വന്ന കോട്ടയം മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. . ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്നും അറിവായിട്ടില്ല.
കൂടുതൽ പരിശോധനകൾക്കായി ആരോഗ്യ വകുപ്പ് സംഘം അടുത്ത ദിവസം ഇടമലക്കുടിയിലേക്ക് പോകും. . സംസ്ഥാനത്ത് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്ത് 16 മാസങ്ങൾക്കിപ്പുറമാണ് ഇവിടെ രോഗമെത്തിയത്. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചിരുന്നതിനാൽ , പഞ്ചായത്തിലെ ഒരാൾക്കു പോലും രോഗം ബാധിക്കാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്തായിരുന്നു ഇടമലക്കുടി. രണ്ടാഴ്ച മുമ്പ് പഞ്ചായത്തിൽ ഡീൻ കുര്യാക്കോസ് എം.പിയും യുടൂബറായ സുജിത്ത് ഭക്തനും നിരോധനം ലംഘിച്ച് സന്ദർശനം നടത്തിയത് വിവാദമായിരുന്നു. മുതുവാൻ വിഭാഗത്തിലുള്ള ആദിവാസികൾ സഹകരികാത്തതിനാൽ ഇതുവരെ പഞ്ചായത്തിൽ വാക്സിനേഷൻ ആരംഭിക്കാനായിട്ടില്ല.
ആകെയുള്ളത്
24 കുടികൾ
മൂന്നാറിൽ നിന്ന് 35 കിലോ മീറ്റർ അകലെയുള്ള ഇടമലക്കുടിയിലെത്താൻ 56 മണിക്കൂറോളം കൊടുംകാട്ടിലൂടെ സഞ്ചരിക്കണം. പെട്ടിമുടിയിൽ നിന്ന് 12 കിലോ മീറ്ററോളം വഴി തകർന്ന് കിടക്കുന്നതിനാൽ യാത്ര ദുർഘടമാണ്. ആകെയുള്ള 24 കുടികളിൽ വൈദ്യുതിയുള്ളത് മൂന്ന് കുടികളിൽ മാത്രമാണ്. ഒരു കുടിയിൽ നിന്ന് അടുത്ത കുടിയിലെത്താൻ 12 മണിക്കൂർ നടക്കണം. ഒരു വർഷം മുമ്പ് 20 ലക്ഷം മുടക്കി ഉപകരണങ്ങളടക്കം വാങ്ങുകയും കെട്ടിട സൗകര്യം ഒരുക്കുകയും ചെയ്‌തെങ്കിലും ഇടമലക്കുടിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇതുവരെ തുടങ്ങാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |