തിരുവനന്തപുരം : സർക്കാരുമായുള്ള കലഹം തുടരുന്നതിനിടെ ,സർവകലാശാലകളിൽ ഒഴിവു വരുന്ന വൈസ് ചാൻസലർമാരുടെ ചുമതല ആർക്ക് നൽകണമെന്ന കാര്യത്തിൽ ഏകപക്ഷീയ നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .
ഇതിനായി, സർവകലാശാലകളിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള,കാലിക്കറ്റ്,എംജി, കണ്ണൂർ, കുസാറ്റ്
വിസിമാർക്ക് രാജ്ഭവൻ കത്തയച്ചു. ഉടനടി പട്ടിക നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 24ന് കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കും. സാധാരണ, സർക്കാരുമായി കൂടിയാലോചിച്ച് ഒഴിവ് വരുന്ന വി.സിമാരുടെ ചുമതല മറ്റൊരു സർവകലാശാലാ വി.സിക്കാണ് നൽകിയിരുന്നത്.
കാർഷിക സർവകലാശാല നിയമത്തിൽ മാത്രമാണ് വിസി യുടെ താൽക്കാലിക ചുമതല സർക്കാരുമായി ആലോചിച്ച് നൽകണമെന്ന് വ്യവസ്ഥയുള്ളത്.മറ്റു സർവകലാശാലകളിൽ ഗവർണർക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാം.
കേരള സർവകലാശാലയിൽ ഗവർണർ സ്വന്തം നിലയിൽ താൽക്കാലിക വിസിയെ നിയമിക്കുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ മറ്റ് വിസിമാർക്ക് അധിക ചുമതല നൽകേണ്ടതില്ലെന്നാണ് നിലപാട്. സർവകലാശാലയിലെ ഒരു പ്രൊഫസർക്കായിരിക്കും പുതിയ വി.സി വരുന്നത് വരെ ചുമതല. കഴിഞ്ഞ ദിവസം കേരള സർവകലാശാല സെനറ്റിലെ ഗവർണറുടെ നോമിനികളായ 15 പേരെ പിൻവലിച്ചിരുന്നു. അസാധാരണമായ ഈ നടപടി സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മറ്റൊരു കടുത്ത നടപടി. ഗവർണറുടെ അധികാരങ്ങളെല്ലാം പ്രയോഗിക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം നിരീക്ഷിച്ച ശേഷം പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |