സെക്രട്ടേറിയറ്റിൽ തിങ്കൾ മുതൽ 50% ഹാജർ
യൂണി. പരീക്ഷകൾ ജൂൺ 15 മുതൽ നേരിട്ട്
സ്കൂൾ ഉപകരണ കടകൾക്ക് തുറക്കാം
ഫയൽ തീർപ്പ് വേഗത്തിലാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തീർത്ത നിശ്ചലത മറികടന്ന്, ജനജീവിതം സാധാരണ നിലയിലാക്കാനും ഭരണവേഗം കൂട്ടാനുമുള്ള ശുഭനിശ്ചയവുമായി സർക്കാർ. ഒരുമാസത്തിനിടെ ആദ്യമായി രോഗവ്യാപന തോത് ഇരുപതു ശതമാനത്തിൽ താഴെയെത്തിയ സാഹചര്യത്തിലാണ് മുൻകരുതലുകൾ ശക്തമാക്കി ജീവിതം ചലനാത്മകമാക്കാനുള്ള ചുവടുവയ്പ്.
സെക്രട്ടേറിയറ്റിൽ, വരുന്ന തിങ്കൾ മുതൽ 50 ശതമാനം ജീവനക്കാർ ജോലിക്കെത്തണം. നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ട് നാളെ മുതൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷൻ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ളവരും പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണം. സ്കൂളുകളിൽ ഒാൺലൈൻ അദ്ധ്യയനം ചൊവ്വാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ പാഠപുസ്തകങ്ങൾ, നോട്ട്പുസ്തകം, പേന, പെൻസിൽ തുടങ്ങിയവ വിൽക്കുന്ന കടകൾ കൊവിഡ് നിബന്ധനകളോടെ തുറക്കാം.
വിവിധ സർവകലാശാലാ പരീക്ഷകൾ ജൂൺ 15 മുതൽ ഓൺലൈൻ ആയല്ലാതെ നേരിട്ട് (ഓഫ്‌ലൈൻ) നടത്താനാകുമോ എന്ന് പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് വൈസ് ചാൻസലർമാരുടെ യോഗം വിളിക്കും. അതേസമയം, സാങ്കേതിക സർവകലാശായുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഒാൺലൈനായി നടത്തും.
കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീരുമാനം വേഗത്തിലാക്കാനും, വികസന, ജനക്ഷേമ, സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് വേഗം കൂട്ടാനും, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് സർക്കാർ സംവിധാനം വീണ്ടും ചലിപ്പിക്കാനുമുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മീൻപിടിത്ത തുറമുഖങ്ങളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഇന്ന് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചകിരി മില്ലുകൾക്ക് കൊവിഡ് മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാം. വളം, കീടനാശിനി കടകൾ ആഴ്ചയിലൊരിക്കാൻ തുറക്കാൻ അനുവദിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി നിയമനം വിലയിരുത്തും
പി.എസ്.സി റാങ്ക്ലിസ്റ്റുകളിൽ നിന്ന് പരമാവധി നിയമനങ്ങൾ നടത്താനാവുന്ന വിധത്തിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ ഹയർ കേഡർ ഒഴിവുകൾ ഡീകേഡർ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി 10- ലെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിലെ പുരോഗതി പരിശോധിക്കും.
റിട്ടയർമെന്റ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പി.എസ്.സിക്കു വിടാത്ത നിയമനങ്ങളുടെ കാര്യത്തിൽ സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കുന്നതിലെ പുരോഗതി സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയെ അറിയിക്കും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. പക്ഷേ ജാഗ്രത കുറയരുത്. കർശനമായ മുൻകരുതലുകളോടെ മുന്നോട്ടു പോകണം.
- പിണറായി വിജയൻ
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |