കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കത്തെത്തുടർന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതിയുത്തരവുകൾ നിയമപരമായി നടപ്പാക്കാൻ ആവശ്യമായ സംവിധാനവും സന്നാഹവുമുള്ള സർക്കാരിന് തങ്ങൾ നിസഹായരാണെന്ന് പറയാനാവില്ല. എറണാകുളം വടവുകോട് സെന്റ് മേരീസ് പള്ളിയിലെ മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനയ്ക്കും സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ടും മറ്റും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
ഇരുവിഭാഗങ്ങളും തമ്മിൽ അപകടകരമായ തരത്തിൽ തർക്കം നിലവിലുണ്ട്. പള്ളികൾക്ക് പൊലീസ് സംരക്ഷണം തേടി നിരവധി ഹർജികൾ ഹൈക്കോടതിയിലുണ്ട്.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാണെങ്കിലും സമാധാനാന്തരീക്ഷം തകരുമെന്നു ഭയമുള്ളതിനാൽ അത് ദുഷ്‌കരമാണെന്ന് അഡി. അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ വിശദീകരിച്ചു. ഈ ഘട്ടത്തിലാണ് ഉത്തരവുകൾ നടപ്പാക്കാൻ സർവ സംവിധാനങ്ങളുള്ള സർക്കാരിന് തങ്ങൾ നിസഹായരാണെന്നു പറയാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഹർജി 29 ലേക്ക് മാറ്റിയ സിംഗിൾബെഞ്ച് ഇതിനകം സർക്കാർ നിലപാട് അറിയിക്കണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |