കൊച്ചി: പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷകളെ പരീക്ഷാർത്ഥികൾ യുക്തിയോടെയും ഗൗരവത്തോടെയും അഭിമുഖീകരിക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ നീറ്റ് പരീക്ഷയുടെ ഉത്തരസൂചികയിൽ തെറ്റുണ്ടെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് തൃശൂർ മുരിങ്ങൂർ സ്വദേശി സമർപ്പിച്ച ഹർജി തള്ളിയാണ് പരാമർശം. വിദഗ്ദ്ധർ തയ്യാറാക്കുന്നതാണ് ചോദ്യങ്ങളെന്ന ബോദ്ധ്യം പരീക്ഷ എഴുതുന്നവർക്ക് ആവശ്യമാണെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിൽ പറഞ്ഞു. അക്കാഡമിക് തലത്തിലെ അതിവിദഗ്ദ്ധരാണ് ഇത്തരം വിഷയങ്ങളിലെ വിധികർത്താക്കളെവും അതിനാൽ ഹർജിയിലെ ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ലൈംഗിക രോഗങ്ങൾ പകരുന്നതെങ്ങനെ എന്നായിരുന്നു ചോദ്യം. അണുവിമുക്ത സൂചികളുടെ ഉപയോഗം, രോഗിയുടെ രക്തം സ്വീകരിക്കൽ, രോഗിയായ മാതാവിലൂടെ കുഞ്ഞിലേക്ക്, ചുംബനത്തിലൂടെ, പാരമ്പര്യമായി എന്നീ ഓപ്ഷനുകൾ നൽകി. ഉത്തര സൂചികയിൽ രണ്ടാമത്തേതും മൂന്നാമത്തേതും ചേർന്ന ഉത്തരമാണ് ശരിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. നാലാമത്തെ ഓപ്ഷനായ ചുംബനം കൂടി ഉൾപ്പെടുത്തിയ ഉത്തരമാണ് ഹർജിക്കാരൻ എഴുതിയത്. ചുംബനത്തിലൂടെയും ലൈംഗികരോഗം പകരുമെന്നും മൂന്ന് കാര്യങ്ങളും ചേർന്നതാണ് ശരിയായ ഉത്തരമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
ചോദ്യപ്പേപ്പർ തയാറാക്കിയത് വിഷയത്തിലെ വിദഗ്ദ്ധരാണെന്ന് പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ചോദ്യത്തെപ്പറ്റി 443 പരാതികൾ ലഭിച്ചിരുന്നു. രോഗബാധിതനായ വ്യക്തിയിൽ നിന്ന് രക്തം സ്വീകരിക്കൽ, രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നീ മാർഗത്തിലൂടെ മാത്രമേ ലൈംഗിക രോഗം പകരൂ. രോഗിയായ വ്യക്തിയുടെ ചുംബനത്തിലൂടെ എന്നാണെങ്കിലേ രോഗം പകരാനുള്ള സാദ്ധ്യത അംഗീകരിക്കാൻ കഴിയൂവെന്ന എൻ.ടി.എ വിശദീകരണം കോടതി ശരിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |