കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സി.പി.എം കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. കൊടി തോരണങ്ങൾ പൊതു നിരത്തിൽ നിന്ന് മാറ്റണമെന്ന ഹർജി പരിണിക്കുകയായിരുന്നു കോടതി.
റോഡിൽ നിറയെ കൊടിതോരണങ്ങളാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനു പിന്നാലെയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു പാർട്ടിക്കു മാത്രം എന്തും ചെയ്യാമെന്നാണോ. പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നുണ്ടല്ലോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥിതിയെന്നും കോടതി പറഞ്ഞു.
കൊടിതോരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ അഞ്ചാം തീയതി വരെ അനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. അനുമതി നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറിയും പറഞ്ഞു. അങ്ങനെയെങ്കിൽ അനുമതി പത്രവും അഞ്ചാം തീയതിക്കു ശേഷം കൊടിതോരണങ്ങൾ നീക്കിയതിന്റെ റിപ്പോർട്ടും ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാൻ നഗരസഭകൾക്ക് നിർദ്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |