കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജൂലായ്, ആഗസ്റ്റിലെ ശമ്പള കുടിശികയുടെ മൂന്നിലൊന്ന് പണമായി നൽകാനും ബാക്കി തുകയ്ക്കും ഓണത്തിന്റെ ബോണസിനും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുള്ള കൂപ്പണുകൾ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
ശമ്പളകുടിശികയും ബോണസും നൽകാൻ സർക്കാർ 103കോടി രൂപ നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്.
ശമ്പളം വൈകുന്നതിനെതിരെ ആർ. ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഹർജിയിലാണ് സർക്കാർ 103കോടി രൂപ നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. സിംഗിൾ ബെഞ്ചിലുണ്ടായിരുന്ന ഹർജിയും അപ്പീലിനൊപ്പം വിളിപ്പിച്ച് ഡിവിഷൻബെഞ്ച് പരിഗണിച്ചിരുന്നു. ഹർജികളും അപ്പീലും സെപ്തംബർ 22ന് വീണ്ടും പരിഗണിക്കും. സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ കോടതി ഉത്തരവ് നൽകുന്നത് ഉചിതമല്ലാത്തതിനാലാണ് പണം നൽകാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേചെയ്തതെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശമ്പളകുടിശിക പണമായി ലഭിക്കണമെന്ന നിലപാടാണ് ഹർജിക്കാർ സ്വീകരിച്ചത്.
സപ്ളൈകോ, കൺസ്യൂമർ ഫെഡ്, മാവേലിസ്റ്റോർ, ഹോർട്ടികോർപ്പ് സ്റ്റാളുകൾ, ഹാൻടെക്സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് എന്നിവയുടെ കൂപ്പണുകളാവും നൽകുക.
മറ്റു നിർദ്ദേശങ്ങൾ
സർക്കാർ നൽകാമെന്നുപറഞ്ഞ 50കോടി ഉടൻ നൽകണം. കെ.എസ്.ആർ.ടി.സി ഈ തുക ശമ്പളത്തിന്റെ മൂന്നിലൊന്ന് നൽകാൻ വിനിയോഗിക്കണം. ബാക്കി തുകയ്ക്കും ഉത്സവബത്തയ്ക്കും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുള്ള കൂപ്പണുകളും വൗച്ചറുകളും നൽകണം. ശമ്പളത്തുകയും കൂപ്പണുകളും സെപ്തംബർ ആറിനകം നൽകണം. കൂപ്പണുകൾക്ക് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. കൂപ്പണുകൾ വാങ്ങാത്ത ജീവനക്കാരുടെ കാര്യത്തിൽ ഈ തുക ശമ്പള കുടിശികയായിത്തന്നെ കണക്കാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |