₹ജനിച്ച സ്ഥലം നോക്കേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: കേരളത്തിലെ സാമൂഹ്യ സാഹചര്യവും മൂല്യങ്ങളും പിന്തുടർന്ന് ഇവിടെ ജീവിക്കുന്നവർക്ക് ഇവിടത്തെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജനിച്ചതിനാൽ വില്ലേജ് ഓഫീസർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ആലുവ ചൂർണിക്കര സ്വദേശിനി വിൻസി ദിനകരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യ സർവകലാശാലയിൽ നിന്ന് ബി.ഫാം പാസായ വിൻസി ഉന്നതപഠനത്തിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനായി ചൂർണിക്കര വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും നിഷേധിച്ചു. വിൻസിയും മാതാപിതാക്കളും ജനിച്ചത് തൂത്തുക്കുടിയിലാണ്. വിൻസിയുടെ പിതാവ് ദിനകരൻ 1994 മുതൽ ചൂർണിക്കരയിലാണ് താമസം. ഭാര്യ ഗർഭിണിയായപ്പോൾ തൂത്തുക്കുടിയിലേക്ക് പോയതുകൊണ്ട് വിൻസിയുടെ ജന്മസ്ഥലം തൂത്തുക്കുടിയായി. പഠിച്ചതും വളർന്നതും കേരളത്തിലായതിനാൽ തനിക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നാണ് വിൻസിയുടെ വാദം. സർക്കാർ എതിർത്തു. വിൻസിയോ മാതാപിതാക്കളോ കേരളത്തിൽ ജനിച്ചവരല്ലെന്നായിരുന്നു വാദം.
എവിടെ ജനിച്ചെന്ന് നോക്കിയല്ല, വളർന്നതും പഠിച്ചതും സാമൂഹ്യബന്ധം തുടരുന്നതും എവിടെയാണെന്ന് വിലയിരുത്തിയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. തമിഴ്നാട്ടിൽ ജനിക്കുകയും കേരളത്തിൽ വളരുകയും ചെയ്ത കുട്ടിക്ക് തമിഴ്നാട്ടിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ചെന്നൈ ഹൈക്കോടതിയുടെ വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച്, ഹർജിക്കാരിക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |