കൊച്ചി /കൊല്ലം : അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവുണ്ടായിട്ടും വിമുക്തഭടനെയും മക്കളെയും എഴുകോൺ സി.ഐ അറസ്റ്റുചെയ്യാൻ ശ്രമിച്ചെന്നും വീടുകയറി ആക്രമിച്ചെന്നുമുള്ള പരാതിയിൽ കൊല്ലം റൂറൽ എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. എഴുകോൺ സ്വദേശിയായ വിമുക്തഭടൻ ഉദയകുമാർ, ഭാര്യ സിനി, മക്കളായ സാവന്ത്, സഞ്ജയ് എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് നൽകിയത്. സെപ്തംബർ 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണം.
കുടുംബ വഴക്കിനെത്തുടർന്നുള്ള കേസിൽ ഉദയകുമാർ, മക്കളായ സാവന്ത്, സഞ്ജയ് എന്നിവരെ അറസ്റ്റുചെയ്യുന്നത് സെപ്തംബർ 22 വരെ ജസ്റ്റിസ് ഷെർസിയുടെ ബെഞ്ച് തടഞ്ഞിരുന്നു. ഇൗ ഉത്തരവ് നിലനിൽക്കെ എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം രാത്രി വീട്ടിലെത്തി അറസ്റ്റിന് ശ്രമിച്ചെന്നും വീടുകയറി ആക്രമിച്ചെന്നുമാണ് ഹർജിക്കാരുടെ പരാതി. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന ആരോപണം ഗൗരവത്തോടെയാണ് കാണുന്നതെന്നും പരാതി സത്യമാണെങ്കിൽ സി.ഐക്കെതിരെ നടപടിയെടുക്കുമെന്നും സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി.
സിനി പറയുന്നത്
കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച തനിക്കെതിരെ സഹോദരൻ തിരിഞ്ഞു. സഹോദരന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട സംഘം വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. എഴുകോൺ പൊലീസ് ഉദയകുമാറിനെയും മക്കളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു. പരിക്കേറ്റ് ചികിത്സയിലായ താൻ അന്നു രാത്രി തന്നെ പൊലീസിന് പരാതി നൽകി. എസ്.പിയെ സമീപിച്ചിട്ടും പൊലീസ് അന്വേഷിച്ചില്ല. പരിക്കേറ്റയാളുടെ ബന്ധുവിന്റെ പരാതിയിൽ ഭർത്താവിനെയും മക്കളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണി മുഴക്കിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്തംബർ 22 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് നിലനിലൽക്കെ കഴിഞ്ഞ ഏഴിന് അർദ്ധരാത്രി എഴുകോൺ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. താൻ മാത്രം വീട്ടിലുണ്ടായിരിക്കെ
പൊലീസ് സംഘം വാതിലും ജനലും അടിച്ചു തകർക്കാൻ ശ്രമിച്ചു. തൊട്ടടുത്ത ദിവസം എസ്.പിക്ക് പരാതി നൽകിയെങ്കിലും 9ന് രാത്രി 7ന് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ വീണ്ടുമെത്തി ഇളയമകനെ ബലം പ്രയോഗിച്ച് പുറത്തിറക്കി. അറസ്റ്ര് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ഉദയകുമാർ കാട്ടിയപ്പോൾ അദ്ദേഹത്തെ മർദ്ദിച്ച് വീടിന് പുറത്തേക്ക് വലിച്ചു തള്ളി. താൻ നിലവിളിച്ച് തടസ്സം പിടിച്ചതോടെയാണ് പൊലീസ് സംഘം മടങ്ങിയത്.
ഉത്തരവ് അറിഞ്ഞില്ലെന്ന് സി.ഐ
ഉദയകുമാറിനും മക്കൾക്കും എതിരെ വധശ്രമത്തിന് കേസുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് വീട്ടിൽ പോയത്. ഇവരെ ഈമാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട കാര്യം അറിയില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. 9ന് ഉദയകുമാർ ഉത്തരവ് കാട്ടിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ഇതോടെ മടങ്ങുകയും ചെയ്തു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളുണ്ട്.
ശിവപ്രകാശ്,
എഴുകോൺ സി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |