SignIn
Kerala Kaumudi Online
Saturday, 20 April 2024 8.34 AM IST

6 ദിവസം തുറക്കാം- ശനി മാറി, അടച്ചിടുക കൊവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ മാത്രം

lock

തിരുവനന്തപുരം:രണ്ടര മാസത്തെ അടച്ചുപൂട്ടലിൽ നിന്ന് കേരളത്തിന് ആശ്വാസം. പൂട്ട് ഇനി ഞായറാഴ്ച മാത്രം മതിയെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൊവിഡ് ഉന്നതാധികാര അവലോകനയോഗം തീരുമാനിച്ചു. പ്രഖ്യാപനം ഇന്ന് നിയമസഭയിൽ ആരോഗ്യമന്ത്രി വീണാജോർജ് നടത്തും. പുതിയ മാറ്റങ്ങൾ നാളെ നിലവിൽ വരും.

കടുത്ത നിയന്ത്രണങ്ങളും കടകൾ അടച്ചുള്ള ലോക്ക് ഡൗണും പൂർണ്ണമായി പിൻവലിക്കും. കടകൾ ആഴ്ചയിൽ ആറു ദിവസവും തുറക്കാൻ അനുവദിക്കും. രാവിലെ ഏഴുമുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. കടകളിൽ ജോലി ചെയ്യുന്നവർ വാക്സിനെടുത്തിട്ടുള്ളവരോ, കൊവിഡ് വന്ന് മാറിയവരോ ആയിരിക്കണം. കടകളിൽ വരുന്നവർക്കും വാക്സിനേഷൻ ഉണ്ടായിരിക്കണം. വാക്സിനേഷനില്ലാത്തവരും , കൊവിഡ് വന്നുമാറിയിട്ടില്ലാത്തവരും അധികം പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് പരിശോധിച്ച് ഉറപ്പാക്കും. പൊതുചടങ്ങുകൾക്ക് നിയന്ത്രണമുണ്ടാകും.

രണ്ടര മാസത്തെ കടുത്ത ലോക്ക് ഡൗൺ സർവ മേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധിയും , ഒാണം വരുന്നതും ,ടി.പി.ആർ പ്രകാരം എ.ബി.സി. ഡി തിരിച്ചുള്ള നിയന്ത്രണം ഫലമുണ്ടാക്കിയില്ലെന്ന കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടും കണക്കിലെടുത്താണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം. കൊവിഡ് കരുതൽ ശാസ്ത്രീയമായി പുന:സംഘടിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ആരോഗ്യവകുപ്പ് വിദഗ്ധരടങ്ങിയ സമിതി നൽകിയ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു.ഞായറാഴ്ച ലോക്ക് ഡൗണിന് സമാന നിയന്ത്രണമുണ്ടാകുമെങ്കിലും, ആഗസ്റ്റ് 15നും ഒാണത്തിനിടയിലുള്ള 22നും ഇളവുണ്ടാകും.

ടി.പി.ആർ അനുസരിച്ചല്ല ഇനി നിയന്ത്രണങ്ങൾ

കൊവിഡ് പ്രതിദിന വ്യാപന നിരക്ക് (ടി.പി.ആർ.) അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ എ.ബി.സി.ഡി.വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ടി.പി.ആർ. രോഗവ്യാപനതോത് അറിയാനുള്ള അളവുകോലാണ്. അത് നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നത് ശരിയല്ലെന്ന് ആരോഗ്യവകുപ്പ് വിദഗ്ധർ ചീഫ് സെക്രട്ടറി മുഖേന നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.

എ.ബി.സി. ഡി.വിഭാഗങ്ങളായി തിരിച്ച് പഞ്ചായത്ത് മുഴുവൻ അടച്ചിടുന്നതിന് പകരം ,ഒാരോ ചെറിയ മേഖലയിലേയും രോഗികളുടെ എണ്ണം തിട്ടപ്പെടുത്തി അവിടങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടുവരും. ഇക്കാര്യം കളക്ടർമാർ തീരുമാനിച്ച് നടപ്പാക്കും. നിലവിൽ സംസ്ഥാനത്ത് 323 തദ്ദേശസ്ഥാപനങ്ങളിൽ 15 ശതമാനത്തിന് മേൽ ടി.പി.ആർ ഉണ്ട്. ഇവ മൊത്തം അടച്ചിടുന്നതിന് പകരം , രോഗികൾ കൂടുതലുള്ള തെരുവുകളോ, വാർഡുകളോ, വാർഡിന്റെ ഭാഗങ്ങളോ മാത്രമായിരിക്കും അടച്ചിടുക. . ആയിരം പേരിൽ എത്രപേർക്ക് രോഗമുണ്ടെന്ന് ഒരാഴ്ചയിലെ ശരാശരിയെടുത്തായിരിക്കും മൈക്രോ കണ്ടൈൻമെന്റ് സോണുകൾ നിർണ്ണയിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LOCK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.