കോലഞ്ചേരി:കഴിഞ്ഞവർഷം ആറുകോടി രൂപയുടെ സമ്മർ ബമ്പർ ടിക്കറ്റ് നറുക്കെടുപ്പിനുശേഷം വാക്കുപാലിച്ച് ഉടമയ്ക്ക് നൽകിയ
ലോട്ടറി വില്പനക്കാരിയായ പട്ടിമറ്റം സ്വദേശി സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി വീണ്ടും സമ്മാനമെത്തിയപ്പോൾ അതിന്റെ അവകാശിയായത് ചെന്നൈയിൽ താമസിക്കുന്ന സുബ്ബറാവു പദ്മം.
സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിന് ലഭിച്ചത്. അത് ഉടമയ്ക്ക് കൈമാറാൻ കാത്തിരിക്കുകയാണ് സ്മിജ.
ആലുവയിലെ വിഷ്ണു ലോട്ടറീസിൽ നിന്നെടുത്ത ടിക്കറ്റിലെ എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കിൽ നിന്നു വിരമിച്ചശേഷം ചെന്നൈയിൽ സഹോദരിക്കൊപ്പമാണ് പദ്മം താമസിക്കുന്നത്. കേരളത്തിൽ തീർത്ഥാടനത്തിന് എത്തുന്ന പതിവുണ്ട്. അങ്ങനെയാണ് സ്മിജയുമായി പരിചയം. മിക്ക മാസങ്ങളിലും ബാങ്കിലൂടെ പണം നൽകി ടിക്കറ്റെടുക്കും. സ്മിജ തന്നെയാണ് സമ്മാനവിവരം വിളിച്ചറിയിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങുമെന്ന് സുബ്ബറാവു പദ്മം കേരളകൗമുദിയോട് പറഞ്ഞു.
സാമ്പത്തികമായി സഹായിക്കാമെന്ന് നിരവധി തവണ പറഞ്ഞപ്പോഴും നിരസിച്ച സ്മിജയുടെ സത്യസന്ധതയും ആത്മാർത്ഥതയുമാണ് കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കാനും അടുക്കാനും പ്രചോദനമായതെന്നും പദ്മം പറയുന്നു.
കഴിഞ്ഞ വർഷത്തെ സമ്മർ ബമ്പർ ഒന്നാം സമ്മാനമായ ആറ് കോടി രൂപ സ്മിജ കടം കൊടുത്ത ടിക്കറ്റിനായിരുന്നു. കോടികളുടെ തിളക്കത്തിൽ വീഴാതെ സ്മിജ അന്നുതന്നെ വാങ്ങിയയാളുടെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി. അതോടെ സ്മിജ രാജേശ്വരൻ എന്ന ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരിക്ക് താരപരിവേഷമായി.
സ്മിജയും ഭർത്താവ് രാജേശ്വരനും ചേർന്ന് ആലുവ രാജഗിരി ആശുപത്രിക്കടുത്താണ് വഴിയരികിൽ ലോട്ടറിക്കട നടത്തുന്നത്. കഴിഞ്ഞ ബമ്പറിനുശേഷം കടയുടെ രൂപമൊന്നു മാറിയതല്ലാതെ സ്മിജ തെല്ലും മാറിയിട്ടില്ല.ജഗത്തും ലുഖൈദുമാണ് സ്മിജയുടെ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |