അകത്താകും മുമ്പേ ജാമ്യം
കൊല്ലം: നീറ്റ് എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച വികടബുദ്ധികളായ രണ്ട് അദ്ധ്യാപകരെ അറസ്റ്റ് ചെയ്തു. റിമാൻഡ് റിപ്പോർട്ട് സഹിതം ഹാജരാക്കിയെങ്കിലും കടയ്ക്കൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ആയൂർ മാർത്തോമ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജും എം.സി.എ മേധാവിയും നീറ്റ് കോ- ഓർഡിനേറ്ററുമായ പുനലൂർസ്വദേശി പ്രിജി ഐസക് കുര്യൻ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നിരീക്ഷകനായെത്തിയ പെരിങ്ങമല ഇക്ബാൽ കോളേജ് അദ്ധ്യാപകൻ കുളത്തൂപ്പുഴ സ്വദേശി ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് അടിവസ്ത്രങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്ന് സ്വകാര്യ ഏജൻസി ജീവനക്കാർ പറഞ്ഞിരുന്നു. ആദ്യം പരാതി നൽകിയ ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ മൊഴിയിൽ ഈ അദ്ധ്യാപകരെ പരാമർശിച്ചിരുന്നില്ല.
കാമറ ദൃശ്യങ്ങളിൽ ഇവരുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ അന്വേഷണ സംഘം മേധാവിയായ ജി.ഡി. വിജയകുമാർ പെൺകുട്ടിയെ കണ്ടപ്പോഴാണ് രണ്ട് പേരും സ്ഥലത്തുണ്ടായിരുന്നതായി പെൺകുട്ടി വ്യക്തമാക്കിയത്. തുടർന്നാണ് ഇരുവരെയും ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി 354), മാനഹാനി വരുത്തൽ (ഐ.പി.സി 509) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ കൂടുതൽ തെളിവുകളും മൊഴികളും ശേഖരിക്കേണ്ടതിനാൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പരാതിക്കാരുടെ മൊഴികളിൽ കൂടുതൽ പ്രതികളെക്കുറിച്ച് പരാമർശമില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്. സംഭവം അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ സംഘം ഉടൻ കേരളത്തിലെത്തും. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
എല്ലാവർക്കും ജാമ്യം
ചൊവ്വാഴ്ച അറസ്റ്റിലായ സ്വകാര്യ ഏജൻസി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീത, ജ്യോത്സന ജോബി, ബീന, കോളേജിലെ സ്വീപ്പർമാരായ കെ. മറിയാമ്മ, എസ്. മറിയാമ്മ എന്നിവർക്ക് ഇന്നലെ കടയ്ക്കൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഇവർ ഇന്ന് പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |