തിരുവനന്തപുരം: റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളുടെ മൂന്നിരട്ടി ഉദ്യോഗാർത്ഥികളെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടിയിൽ അപാകതയില്ലെന്ന് പി.എസ്.സി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്റി എം.വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന രീതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചിട്ടുണ്ട്. പി.എസ്.സിയുടെ റൂൾസ് ഒഫ് പ്രൊസീജ്യർ പ്രകാരമാണ് ഉദ്യോഗാർത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇത് പൂർണ്ണമായും പി.എസ്.സിയുടെ അധികാരപരിധിയിൽ വരുന്നകാര്യമാണ്.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.ടി തസ്തികയിലേയ്ക്കുള്ള നിയമനത്തിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റിൽ ഏറ്റവും കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളത് മലപ്പുറത്താണ്. മെയിൻ ലിസ്റ്റിൽ 997 പേരെയും അതിനനുസൃതമായ എണ്ണം സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തി 2312 ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പി.എസ്.സി വ്യവസ്ഥകൾക്ക് വിധേയമായിട്ടല്ലാതെ എണ്ണം ചുരുക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വി.ഡി. സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |