കൂത്തുപറമ്പ്: ആർത്തിരമ്പി വരുന്ന മലവെള്ളത്തിന്റെ ശബ്ദം കേട്ടാണ് നദീറ രണ്ടരവയസുള്ള മകൾ നുമ തസ്ളീമയുമായി പാർപ്പിടത്തിന്റെ പിൻഭാഗം വഴി രക്ഷപെടാൻ നോക്കിയത്. പക്ഷേ, വിധി അനുവദിച്ചില്ല. പൊടുന്നനേ കുത്തിയൊഴുകിവന്ന മലവെള്ളത്തിൽ അടിതെറ്റിവീണ നദീറയുടെ കൈയിൽനിന്ന് കുഞ്ഞ് വഴുതിപ്പോയി. മകളെ മുറുകെപ്പിടിക്കാൻ ഉമ്മ കിണഞ്ഞുശ്രമിച്ചെങ്കിലും പറ്റിയില്ല. കുഞ്ഞിനെ എത്തിപ്പിടിക്കുന്നതിനിടെ അലമുറയിട്ടുകരഞ്ഞ മാതാവും ഒഴുക്കിൽപ്പെട്ടു. പിന്നാലെ എത്തിയ അഗ്നിരക്ഷാസേനയാണ് നദീറയെ രക്ഷിച്ചത്.
15 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ പത്തോടെയാണ് രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിൽ പാറയിടുക്കിൽ കുടുങ്ങിയ നിലയിലാണ് നുമ തസ്ളീമയെ കണ്ടെത്തിയത്. നിടുംപൊയിലിനടുത്തുള്ള നെടുംപുറം ചാലിൽ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിലാണ് നദീറയ്ക്കും ഷഫീക്കിനും തങ്ങളുടെ പൊന്നുമോളായ നുമയെ നഷ്ടമായത്.
കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെ.പി.എച്ച് നഴ്സാണു ചെങ്ങന്നൂർ സ്വദേശിയായ നദീറ. താമസിക്കാൻ മറ്റൊരിടം ഒത്തുകിട്ടാത്തതിനെ തുടർന്ന് കുടുംബക്ഷേമ കേന്ദ്രത്തിലെ താത്കാലിക സൗകര്യത്തിലാണ് നദീറയും കുഞ്ഞും താമസിച്ചുവന്നിരുന്നത്. നാട്ടിലായിരുന്ന ഭർത്താവ് ഷഫീക്ക് സംഭവമറിഞ്ഞ് നെടുംപുറം ചാലിൽ എത്തിയിരുന്നു. മലയുടെ താഴ്വാരത്താണ് കുടുംബക്ഷേമ കേന്ദ്രം. മലവെള്ളം നുമയെ അപഹരിച്ചുകൊണ്ടുപോന്നതിനു തൊട്ട് മുൻപുവരെ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങൾ ഇപ്പോഴും കുടുംബക്ഷേമ കേന്ദ്രത്തിലെ ചെളിവെള്ളത്തിൽ മുങ്ങിക്കിടപ്പുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം സ്വദേശമായ ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |