തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാമെന്ന നിർദ്ദേശം വിദഗ്ദ്ധർ മുന്നോട്ടുവച്ച സാഹചര്യത്തിൽ, അതിന്റെ പ്രായോഗികവശങ്ങൾ പരിശോധിക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ദ്ധരുടെ സമിതിയെ നിയോഗിക്കും. മുഴുവൻ ക്ളാസുകളും തുടങ്ങണോ, ഷിഫ്റ്റ് ഏർപ്പെടുത്തി കുട്ടികളുടെ എണ്ണം ക്രമീകരിക്കണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.
സ്കൂൾ തുറക്കുന്നതിനെപ്പറ്റി വിദഗ്ദ്ധ സമിതിയും ഏതെല്ലാം ക്ലാസുകൾ തുറക്കാമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പും തയ്യാറാക്കുന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് കൈമാറിയശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂളുകൾ കാണാതെ പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളെഴുതിയ കുട്ടികളുണ്ട്. അക്കാര്യത്തിൽ ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. ആരും ബുദ്ധിമുട്ടുണ്ടാക്കാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്കൂളുകൾ തുറക്കൽ ശാസ്ത്രീയമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. കുട്ടികളിൽ എത്രപേർക്ക് രോഗം വന്നുപോയെന്ന് മനസിലാക്കാൻ, സംസ്ഥാനം സ്വന്തം നിലയിൽ നടത്താനൊരുങ്ങുന്ന സിറോ സർവേയുടെ ഫലം വരെ കാത്തിരിക്കണം. 30- 40 ശതമാനത്തിനിടയിലായിരിക്കും കുട്ടികളിലെ സിറോ സർവേ ഫലമെന്നാണ് വിദഗ്ദ്ധാഭിപ്രായം. കുട്ടികൾക്ക് രോഗം മാരകമാകില്ല. എന്നാൽ, കുട്ടികളിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാദ്ധ്യതയേറും.
അടുത്തിടെ, 18ന് മുകളിലുള്ളവരിൽ ഐ.സി.എം.ആർ നടത്തിയ സിറോ സർവേ പ്രകാരം, സംസ്ഥാനത്ത് 58% പേർക്ക് രോഗം ബാധിച്ചിട്ടില്ല. രോഗം വന്നുപോയതിന് പുറമെ, വാക്‌സിനിലൂടെയും പ്രതിരോധം ആർജ്ജിക്കുന്നവരുടെയും എണ്ണം കൂടും. ആദ്യ തരംഗം മുതൽ മറ്റു സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഭൂരിഭാഗം പേരിലും രോഗം വന്നുപോയി. എന്നാൽ, കേരളം ശക്തമായ പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപനം ചെറുത്തു. അധികം ആളുകളിലേക്ക് രോഗം പടർന്നില്ല. മരണം കുറഞ്ഞു. ഇതാണ് ഇപ്പോൾ വ്യാപനത്തിന് കാരണം.
ടി.പി.ആർ കൂടുതൽ കേരളത്തിൽ 18.41 %
കേരളത്തിൽ ഇന്നലെ 18.41 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളിലെല്ലാം ടി.പി.ആർ രണ്ടു ശതമാനത്തിലും താഴെയാണ്.
സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളിലെ ടി.പി.ആർ (ശതമാനം)
തമിഴ്നാട്- 1.1
കർണാടക -0.7
ഡൽഹി -0.1
മദ്ധ്യപ്രദേശ്-0
രാജസ്ഥാൻ -0
അസാം - 0.7
പഞ്ചാബ് - 0.1
ചത്തീസ്ഗഢ് - 0.1
ഉത്തരാഖണ്ഡ്-2
ഹരിയാന- 0.1
ഉത്തർപ്രദേശ്- 0
ഒറീസ - 1.1
ഹിമാചൽപ്രദേശ്- 2.2.
അദ്ധ്യാപകരുടെ വാക്‌സിനേഷൻ
സെപ്തംബർ അഞ്ചിന് മുൻപ് എല്ലാ അദ്ധ്യാപർക്കും വാക്‌സിൻ നൽകുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഭൂരിഭാഗം പേരും രണ്ടു ഡോസും എടുത്തതായാണ് നിഗമനം. ഇലക്ഷൻ ഡ്യൂട്ടിയുള്ള അദ്ധ്യാപകർക്ക് നേരത്തെ മുൻഗണനാടിസ്ഥാനത്തിൽ പ്രായഭേദമില്ലാതെ വാക്‌സിൻ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |