27കോടി ബാധ്യതയെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: കേരള സർവകലാശാലാ ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണം വിശദമായ പഠനത്തിനായി മാറ്റിവയ്ക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പതിനൊന്നാം ശമ്പളകമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ സർവകലാശാലകളിലെ പെൻഷനും കുടുംബപെൻഷനും പരിഷ്‌കരിക്കാൻ സർക്കാർ ജൂണിൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ അധികബാധ്യത സർവകലാശാലകൾ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയോടെ, പെൻഷൻ പരിഷ്കരണ ഉത്തരവ് കേരള സർവകലാശാല പിൻവലിച്ചു. ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള കേരള സർവകലാശാലയ്ക്ക് 27 കോടിയുടെ അധിക സാമ്പത്തികബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സിൻഡിക്കേറ്ര് വിലയിരുത്തി.
സർവകലാശാലയിലെ എല്ലാ കരാർ, ദിവസക്കൂലി നിയമങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിർദ്ദേശവും വിശദമായ പഠനത്തിന് മാറ്റിവച്ചു. ആയിരത്തോളം കരാർ ജീവനക്കാരെ സർവകലാശാല നേരിട്ട് നിയമിച്ചതായി എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നിർദ്ദേശം. ഓർഡിനൻസിന് വിരുദ്ധമായി സംസ്‌കൃത അധ്യാപികയെ മലയാളം ലക്സിക്കൺ എഡിറ്ററായി നിയമിച്ച നടപടി പുന:പരിശോധിക്കണമെന്ന് സി.പി.ഐ പ്രതിനിധി എ.അജികുമാറും കോൺഗ്രസ് പ്റതിനിധി ആർ.അരുൺകുമാറും ആവശ്യപ്പെട്ടു. നിയമനം ക്രമ പ്രകാരവും താത്കാലികടിസ്ഥാനത്തിലുമാണെന്നായിരുന്നു വി.സിയുടെ മറുപടി. യുജിസിയുടെ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |