SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.22 PM IST

ഗവർണറെ വെല്ലുവിളിച്ച് രണ്ടാമതും കേരള യൂണി. സെനറ്റ് പ്രമേയം

kerala-university

തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാലാ സെനറ്റ് രണ്ടാമതും പ്രമേയം പാസാക്കി ഗവർണറെ വെല്ലുവിളിച്ചു. വിജ്ഞാപനം പിൻവലിച്ചാൽ സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാമെന്നാണ് നിലപാട്. വിജ്ഞാപനം യു.ജി.സി ചട്ടങ്ങൾക്കും സർവകലാശാലാ നിയമത്തിനും വിരുദ്ധമായതിനാൽ പിൻവലിക്കണമെന്നാണ് പ്രമേയത്തിലുള്ളത്. വർക്കല എസ്.എൻ കോളേജ് അദ്ധ്യാപകൻ ഡോ.എസ്. സോജു അവതരിപ്പിച്ച പ്രമേയത്തെ അഡ്വ. അജികുമാർ പിന്താങ്ങി. ഇരുപതോളം സെനറ്റംഗങ്ങൾ എതിർത്തും അനുകൂലിച്ചും പ്രസംഗിച്ച ശേഷം, പ്രമേയം വോട്ടിനിട്ടു. 50പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഏഴു പേർ എതിർത്തു. 5 യു.ഡി.എഫ്, 2 ബി.ജെ.പി അംഗങ്ങളുമാണ് എതിർത്തത്.

60 അംഗങ്ങൾ പങ്കെടുത്തെങ്കിലും കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനാ പ്രതിനിധികളായ അജിത്കുമാർ, സുമി അലക്സ്, എ.എസ്. ദിലീപ് എന്നിവർ വോട്ടുചെയ്തില്ല. വോട്ടെടുപ്പിനിടെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി. ഗവർണർ പുറത്താക്കിയ രണ്ട് സിൻഡിക്കേറ്രംഗങ്ങളടക്കം 15പേർ പങ്കെടുത്തില്ല. വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പ്രമേയം ഗവർണർക്ക് അയയ്ക്കാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തി.

സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ഇതിന്റെ ശുപാർശയിൽ വി.സിയെ നിയമിച്ചാൽ കേസാവുമെന്നും സിൻഡിക്കേറ്റംഗം കെ.എച്ച്. ബാബുജാൻ പറഞ്ഞു.

വിജ്ഞാപനം പിൻവലിച്ച് പുനർവിജ്ഞാപനം ഇറക്കണമെന്ന് ആഗസ്റ്റ് 20ന് സെനറ്റ് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഗവർണറുടെ നടപടി ചോദ്യം ചെയ്യുന്ന പ്രമേയം തള്ളണമെന്നും സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. നേരത്തേ പാസാക്കിയ പ്രമേയം പിൻവലിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് ഇന്നലെ രാവിലെ എ.കെ.ജി സെന്ററിൽ ചേർന്ന സെനറ്റംഗങ്ങളുടെ യോഗം വിലയിരുത്തിയിരുന്നു. സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്നുമാസത്തേക്ക് നീട്ടിയിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ നൽകാത്തതിനാൽ വി.സി നിയമനത്തിന് വിജ്ഞാപനമിറക്കിയിട്ടില്ല.

മൂന്നാമത്തെ പ്രമേയം

ഗവർണർക്കെതിരായ പ്രമേയം മൂന്നാംവട്ടമാണ് വരുന്നത്. 2010ൽ ഡോ. എ. ജയകൃഷ്ണൻ വി.സി ആയിരിക്കെ സെനറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത പ്രതിനിധികളെ ഗവർണർ ആർ.എസ്. ഗവായി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സി.പി.എം അംഗങ്ങളുടെ പ്രമേയം. വി.സി പ്രമേയം തള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.