തിരുവനന്തപുരം: ഉപയോഗിക്കാത്ത വെള്ളത്തിന് ഉപഭോക്താക്കൾക്ക് വൻതുകയുടെ ബിൽ നൽകി വാട്ടർ അതോറിട്ടിയുടെ ഇരുട്ടടി. 46 രൂപയുടെ ബിൽ അടച്ചുകൊണ്ടിരുന്ന ഒരു ഗാർഹിക ഉപഭോക്താവിന് ലഭിച്ചത് 6632 രൂപയുടെ ബിൽ. ഇത്തരത്തിൽ കൂടിയ ബിൽത്തുകയുമായി ബന്ധപ്പെട്ട് ഒരു ദിവസം 25ലധികം പരാതികളാണ് അതോറിട്ടിക്ക് ലഭിക്കുന്നത്. കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് വീടുകളിൽ നേരിട്ട് എത്തി റീഡിംഗ് എടുക്കാറില്ലായിരുന്നു. നേരത്തെയുള്ള ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകിയിരുന്നത്. എന്നാൽ, പലർക്കും ഉപഭോഗത്തെക്കാൾ പലമടങ്ങ് കൂടിയ ബില്ലാണ് നൽകിയത്. അത്തരത്തിലാണ് ഇപ്പോഴും എസ്.എം.എസ് വഴി ബിൽ നൽകുന്നത്.
സംസ്ഥാനത്തെ വാട്ടർ കണക്ഷനുകളുടെ പകുതി മീറ്ററുകളും കേടാണ്. അതിനാൽ തോന്നിയ പടി ബിൽ നൽകുകയാണ്. മീറ്ററുകളുടെ തകരാർ കണ്ടെത്തുന്നതിന് ആവശ്യമായ മീറ്റർ ഇൻസ്‌പെക്ടർമാരുമില്ല. ആകെയുള്ളത് 50പേർ. 30 പേരെ കൂടി അടിയന്തരമായി നിയമിക്കാൻ വാട്ടർ അതോറിട്ടി ബോർഡ് തീരുമാനിച്ചെങ്കിലും എം.ഡി അനുമതി നൽകിയില്ലെന്നാണ് സൂചന. മീറ്റർ റീഡർമാരുടെ കുറവുമുണ്ട്. 25 ലക്ഷം കണക്ഷനുകളുണ്ടെങ്കിലും റീഡിംഗ് എടുക്കാൻ ആകെയുള്ളത് 397പേർ മാത്രം. പ്രധാന നഗരമേഖലകളിൽ കുടുംബശ്രീ പ്രവർത്തകരും വിമുക്തഭടന്മാരുമാണ് റീഡിംഗ് എടുക്കുന്നത്. കേടായ മീറ്റർ മാറ്റിയില്ലെങ്കിൽ അതിനും ഉപഭോക്താവിൽനിന്ന് ബിൽ തുകയുടെ അത്രയും പിഴയായി ഈടാക്കും. ഇതുകൂടി വരുമ്പോഴാണ് ചിലർക്ക് കൂടിയ ബിൽത്തുക വരുന്നതെന്നാണ് വാട്ടർ അതോറിട്ടി ധനകാര്യ വിഭാഗത്തിന്റെ വിശദീകരണം.
സ്വയം റീഡിംഗ് എടുക്കാം
ഉപഭോക്താക്കൾക്ക് സ്വയം റീഡിംഗ് എടുക്കാവുന്ന രീതി വാട്ടർ അതോറിട്ടി പരീക്ഷിക്കുകയാണ്. അതോറിട്ടിയിൽ നിന്ന് എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചാണിത്. ഒപ്പം മീറ്റർ റീഡിംഗിന്റെ ഫോട്ടോയുമെടുത്ത് അയ്ക്കണം. ഇത് കണക്കാക്കി ബിൽ നൽകും.
ബിൽ വരവ്
46 രൂപയുടെ അടച്ചിരുന്ന ഗാർഹിക ഉപഭോക്താവിന് ലഭിച്ചത് 6632 രൂപയുടെ ബിൽ.
കൂടിയ ബിൽത്തുകയുമായി ബന്ധപ്പെട്ട് ഒരു ദിവസം ലഭിച്ചത് 25ലധികം പരാതികൾ
വിനയായത് പഴയ ഉപഭോഗം കണക്കാക്കിയുള്ള എസ്.എം.എസ് ബിൽ
സംസ്ഥാനത്തെ വാട്ടർ കണക്ഷനുകളുടെ പകുതി മീറ്ററുകളും കേട്
തകരാർ കണ്ടെത്തുന്നതിന് ആകെയുള്ളത് 50 മീറ്റർ ഇൻസ്‌പെക്ടർമാർ.
അടിയന്തരമായി നിയമിക്കേണ്ടത് 30 പേർ
റീഡിംഗ് എടുക്കാൻ ആകെയുള്ളത് 397 പേർ
വാട്ടർ കണക്ഷൻ
2019- 17 ലക്ഷം
2021- 25 ലക്ഷം
'ഉപഭോക്താക്കളിൽ വിശ്വാസമർപ്പിക്കുന്നതാണ് സെൽഫ് റീഡിംഗ് സംവിധാനം. പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമ മാതൃകയാണിത്"
-റോഷി അഗസ്റ്റിൻ, ജലവിഭവ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |