തിരുവനന്തപുരം: മഹാരാഷ്ട്രയിൽ അധോലോകത്തെ അമർച്ചചെയ്യാനുള്ള നിയമത്തിന്റെ മാതൃകയിൽ കേരളത്തിലും സംഘടിതകുറ്റകൃത്യങ്ങൾ തടയാൻ മൊഴി തെളിവ് നിയമം കൊണ്ടുവരാനുള്ള പൊലീസിന്റെ നീക്കത്തിന് സർക്കാർ തടയിടുന്നു. പൗരാവകാശങ്ങൾക്കുമേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും അത്തരത്തിലുള്ള ഒരു നിർദേശവും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുൻ ഡി.ജി.പി ബഹ്റ സമർപ്പിച്ച നിയമത്തിന്റെ കരട് പരിശോധിക്കാൻ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേരാനിരുന്നയോഗം മുഖ്യമന്ത്രിയുടെ നിർദ്ദശത്തെതുടർന്ന് മാറ്റിവച്ചു. കരട് നിയമവകുപ്പിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ആഭ്യന്തര, നിയമ സെക്രട്ടറിമാരും മുൻ അഡി. എ.ജി കെ.കെ. രവീന്ദ്രനാഥുമാണ് സമിതിയിൽ.
അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളും സാക്ഷികളും നൽകുന്ന മൊഴി കോടതിയിൽ തെളിവാക്കാനും കുറ്റപത്രം നൽകാതെ 180 ദിവസം അകത്തിടാനും പൊലീസിന് അധികാരം നൽകിയാൽ നിരപരാധികളെ കുടുക്കാനുള്ള മാർഗമാകുമെന്ന് കേരളകൗമുദി ഈ മാസം 4ന് റിപ്പോർട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രയിലേയും ഉത്തർപ്രദേശിലേയും പോലെ അധോലോകം ഇല്ലാത്തതിനാൽ കേരളത്തിൽ ഇത്തരമൊരു നിയമം ആവശ്യമില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഇന്ത്യൻ തെളിവുനിയമം അനുസരിച്ച്, പൊലീസിന് നൽകിയ മൊഴി കോടതിയിൽ തെളിവായി അംഗീകരിക്കില്ല. കുറ്റകൃത്യം തെളിയിക്കാൻ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ വേണം. ഇതിന് വിരുദ്ധമായി സംസ്ഥാനം തെളിവുനിയമമുണ്ടാക്കിയാൽ രാഷ്ട്രപതിയുടെ അനുമതി ലഭിക്കാനിടയില്ലെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടി.
കുതന്ത്രങ്ങൾ
1. കരുതൽ തടങ്കൽ ഉത്തരവിടാൻ കളക്ടർമാർക്കുള്ള അധികാരം തങ്ങൾക്കും വേണമെന്ന് ഏറെക്കാലമായി പൊലീസ് ആവശ്യപ്പെടുന്നു. പുതിയനിയമം പ്രയോഗിച്ച് പ്രതികളെ ആറുമാസം കരുതൽ തടങ്കലിലടയ്ക്കാം
2. കസ്റ്റംസ് ആക്ടിലെ 108-ാംവകുപ്പനുസരിച്ചുള്ള മൊഴിക്ക് തെളിവുമൂല്യമുണ്ട്. മജിസ്ട്രേട്ടിനു നൽകുന്ന രഹസ്യമൊഴിക്ക് തുല്യവുമാണ്. ഈ അധികാരം കിട്ടിയാൽ മൊഴിയുടെ ബലത്തിൽ ആരെയും അകത്താക്കാനാവും
3. പുതിയനിയമത്തിൽ, പൊലീസുദ്യോഗസ്ഥർക്ക് മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ചോർത്താൻ കഴിയും. നിലവിൽ ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണം
നേരത്തേ കൈ പൊള്ളി
കഴിഞ്ഞ നവംബറിൽ സമൂഹമാദ്ധ്യമങ്ങളിലെ വ്യക്തിഹത്യതടയാനെന്ന പേരിൽ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി ഓർഡിനൻസ് പുറത്തിറക്കി രണ്ടുദിവസത്തിനകം പിൻവലിക്കേണ്ടിവന്നിരുന്നു. ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം തടവും 10,000രൂപ പിഴയുമായിരുന്നു ശിക്ഷ.
"പൊലീസിന് നൽകുന്ന മൊഴി തെളിവാക്കിയാൽ നിരപരാധികളെ കുടുക്കാൻ കള്ളമൊഴിയുണ്ടാക്കും"
-ജസ്റ്റിസ് ബി. കെമാൽപാഷ
ഹൈക്കോടതി റിട്ട.ജഡ്ജി
ഫയലില്ലെന്ന് സർക്കാർ,
ഉണ്ടെന്ന് രേഖകൾ
തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒരു ഫയവും നിലവിലില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് രേഖകൾ. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നിയമ നിർമ്മാണം വേണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
എന്നാൽ, ഹോം-എം2/149/2021/ഹോം എന്ന നമ്പറിൽ 2021 ജൂൺ 22ന് ഉച്ചയ്ക്ക് 12.33ന് കേരള ഓർഗനൈസ്ഡ് ക്രൈം കൺട്രോൾ ആക്ട് പ്രൊപ്പോസൽ എന്ന വിഷയത്തിൽ ആഭ്യന്തരവകുപ്പ് ഒരു ഫയൽ തുറന്നതായാണ് സർക്കാർ രേഖകളിലുള്ളത്. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, ജോയിന്റ് സെക്രട്ടറി ടി.ജയശ്രീ എന്നിവർ സെപ്തംബർ മൂന്നിനും ഫയൽ കണ്ടതായി രേഖയിലുണ്ട്.
ബെഹ്റ സമർപ്പിച്ച കരട് നിയമത്തിന്മേൽ തുറന്ന ഈ ഫയൽ നിയമവകുപ്പിലേക്കും അയച്ചു. ഇതു പരിശോധിച്ചാണ് ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകളുണ്ടെന്ന് നിയമസെക്രട്ടറി സർക്കാരിനെ അറിയിച്ചത്. ഈ ഫയലിന്റെ അടിസ്ഥാനത്തിലാണ് കരടിന് അന്തിമരൂപം നൽകാൻ ഇന്നലെ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി യോഗം ചേരാനുമിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |