തിരുവനന്തപുരം: പെട്രോളിനും ഡീസലിനും പാചക വാതകത്തിനും കുത്തനേ വിലകൂട്ടുന്നതിനിടയിൽ പാവപ്പെട്ടവർ ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്കും കേന്ദ്രം തൊട്ടാൽ പൊള്ളുന്ന വിലയാക്കി. ഒറ്റയടിക്ക് 28 രൂപ കൂട്ടിയതോടെ ലിറ്ററിന് 81രൂപയായി. ബോട്ടുകളിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 % വെട്ടിക്കുറക്കുറച്ചതോടെ റേഷൻകട വഴിയുള്ള മണ്ണെണ്ണ വിതരണം അവതാളത്തിലാവും.
ഏപ്രിൽ മുതൽ മൂന്നു മാസത്തേക്കുള്ള മണ്ണെണ്ണ വിതരണം പ്രഖ്യാപിക്കാത്തതിനാൽ വില വിവരം റേഷൻ കടകളിലെ ഇപോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജനുവരി മുതൽ മാർച്ച് വരെ 53 രൂപയ്ക്കാണ് മണ്ണെണ്ണ നൽകിയത്. ഫെബ്രുവരിയിൽ ലിറ്ററിന് 6 രൂപയിലേറെ വർദ്ധന എണ്ണക്കമ്പനികൾ വരുത്തിയെങ്കിലും കേരളത്തിൽ വില കൂട്ടിയിരുന്നില്ല. സ്റ്റോക്ക് തീരുംവരെ പഴയ വിലയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.
വിലകുറയ്ക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
മത്സ്യബന്ധനം ചെലവേറും
52.75 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭിച്ചിരുന്നത്. സിവിൽ സപ്ലൈസും ഫിഷറീസ് വകുപ്പും 25 രൂപ സബ്സിഡി നൽകുന്നുണ്ട്.മൂന്നു മാസമായി സബ്സിഡി ലഭിക്കുന്നില്ല.
മണ്ണെണ്ണവിളക്കും കത്തിക്കണ്ട
കഴിഞ്ഞ ഏപ്രിലിൽ മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ലഭിച്ചിരുന്നതിൽ നിന്നാണ് 40% ഇപ്പോൾ കുറച്ചത്.
ആ ഏപ്രിൽ മുതൽ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് ഒരു ലിറ്ററും നീല, വെളള കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് എട്ടു ലിറ്ററും മാത്രമായി ചുരുക്കി. മൂന്നു മാസത്തിലൊരിക്കലായിരുന്നു വിതരണം. 40% കുറവ് വന്നതോടെ ആറു മാസത്തിലൊരിക്കലാകും ചിലപ്പോൾ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം
വില ഇങ്ങനെ:
2020 മേയ്.................... 19 രൂപ
2020 നവംബർ............ 25
2021 ഫെബ്രുവരി........ 47
2021 നവംബർ.............. 53
പെട്രോൾ , ഡീസൽ വില ഇന്നും കൂട്ടി
ഇന്ന് പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയും വർദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 115 രൂപ 01 പൈസയും ഡീസലിന് 101 രൂപ 85 പൈസയുമായി ഉയർന്നു.
മണ്ണെണ്ണ വില കുത്തനെ വർദ്ധിപ്പിച്ച നടപടി ജനദ്റോഹമാണ്. കേന്ദ്ര പെട്രോളിയം മന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കും.
- ജി.ആർ.അനിൽ,
ഭക്ഷ്യ, സിവിൽ
സപ്ലൈസ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |