കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ, പള്ളുരുത്തിയിൽ നിന്ന് 2019ൽ കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് പ്രത്യേകം അന്വേഷണത്തിന് സാദ്ധ്യത. കുഞ്ഞുങ്ങളെ ബലിനൽകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അമ്മയും കുഞ്ഞും കാണാതായ കേസുകൾ സൂക്ഷ്മമായി പരിശോധിക്കുന്നത്.
ഒമ്പതുവയസുള്ള കുഞ്ഞിന്റെ ടി.സി വാങ്ങി വാടകവീടൊഴിഞ്ഞ് യുവതി തൃശൂർ സ്വദേശി രാജേഷിനൊപ്പം പോയെന്നാണ് പാെലീസിന് ലഭിച്ച വിവരം. അതിന് ശേഷം അവർ ഫോണോ സമൂഹ മാദ്ധ്യമങ്ങളോ ഉപയോഗിച്ചിട്ടില്ല.
പള്ളുരുത്തിയിൽ ഡാറ്റാ എൻട്രി ജോലി ചെയ്തിരുന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. കാണാതായി 20 ദിവസം കഴിഞ്ഞാണ് സേലം സ്വദേശിയായ ഭർത്താവ് പരാതി നൽകിയത്. മറ്റ് സ്കൂളുകളിലൊന്നും കുഞ്ഞിനെ ചേർത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. രാജേഷിനെ കാണാതായെന്ന പരാതി തൃശൂർ പൊലീസിന് ലഭിച്ചിട്ടുമില്ല.
രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത, സ്ത്രീകളെ കാണാതായ കേസുകളുടെ വിവര ശേഖരണം അന്തിമഘട്ടത്തിലാണ്. എറണാകുളത്ത് 14 കേസുകളും പത്തനംതിട്ടയിൽ 12 കേസുകളും വിശദമായി അന്വേഷിക്കുമെന്നാണ് സൂചന.
ഷാഫി ഇറച്ചിവെട്ടുകാരൻ
നരബലിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ഇറച്ചിവെട്ടു ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചെങ്കിലും എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പോസ്റ്റുമോർട്ടത്തിന് സഹായിയായി ജോലി ചെയ്തിരുന്നുവെന്ന സംശയം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |