തിരുവനന്തപുരം : കിഫ്ബി സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പദ്ധതികളുടെ കാലതാമസം ഒഴിവാക്കാൻ സംവിധാനങ്ങളേർപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കിഫ്ബി പദ്ധതികൾ താമസിക്കുന്നത് സംബന്ധിച്ച് കെ.ബി.ഗണേശ് കുമാറാണ് സഭയുടെ ശ്രദ്ധക്ഷണിച്ചത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം കോടിയോളം രൂപ ചെലവഴിക്കപ്പെട്ട മുപ്പതോളം പദ്ധതികൾ പൂർത്തീകരിച്ച് നാടിന് സമ്മാനിച്ചിട്ടുണ്ട്. 178പദ്ധതികളിലായി 5,544കോടിരൂപയുടെ പ്രവൃത്തികളാണ് അവാർഡ് ചെയ്യുകയോ പുരോഗമിക്കുകയോ ചെയ്യുന്നത്. 419 റോഡുകൾ,125പാലങ്ങൾ തുടങ്ങി 22,859 കോടിരൂപയുടെ പദ്ധതികൾക്ക് പി.ഡബ്ല്യു.ഡിക്ക് മാത്രം കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാനായി കിഫ്ബി നിബന്ധനകളുണ്ട്. റോഡിന് നിശ്ചിതവീതി ഉറപ്പാക്കുന്നതാണ് പ്രധാനം. കഴിഞ്ഞവർഷം മാർച്ച് വരെയുള്ള കണക്കനുസരിച്ച് 1.41കോടി വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. അത്രയും വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതരത്തിൽ റോഡ് സൗകര്യം വർദ്ധിപ്പിക്കണം.
പദ്ധതികൾ വേഗത്തിലാക്കാൻ പൊതുമരാമത്തും കിഫ്ബിയും ചേർന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിലൊന്ന് യൂട്ടിലിറ്റി ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ടാണ്. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ, കെ.എസ്.ഇ.ബി പോസ്റ്റുകൾ തുടങ്ങിയവ സമയബന്ധിതമായി മാറ്റും.
കിഫ്ബി പദ്ധതികൾ നടപ്പാക്കുന്ന പി.ഡബ്ല്യു.ഡി ഭൂമിയുടെ അതിരുകൾ സർവ്വെനടത്തി തിട്ടപ്പെടുത്താൻ ഭൂമി ഏറ്റെടുപ്പ് ചുമതലയുള്ള തഹസിൽദാർമാരെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്. കൂടുതൽ സർവ്വെയർമാരെ ഇതിനായി ഉപയോഗപ്പെടുത്തുന്നതും പരിഗണിക്കും.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്നത് പൊതുനയമാണ്. അത് പാലിക്കപ്പെടാത്ത ഇടങ്ങളിൽ പ്രവൃത്തി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ന്യൂനത പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.ഡബ്ല്യു.ഡിയും കിഫ്ബിയും ഈ സർക്കാരിന്റെ അഭിമാനസ്തംഭങ്ങളായ രണ്ട് സംവിധാനങ്ങളാണ്. അവ രണ്ടും ഒരേ തലത്തിലാണ് സഞ്ചരിക്കുന്നത്. മാസത്തിൽ ഒരു തവണ പിഡബ്ല്യുഡി-കിഫ്ബി ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകനയോഗം ചേരും. എം.എൽ.എമാർ ഉന്നയിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഈ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അമ്മയെ ഓർമ്മിച്ച ഗണേശ് വിതുമ്പി
തിരുവനന്തപുരം: കിഫ്ബിയുടെ പദ്ധതികൾ വൈകുന്നതുമായി ബന്ധപ്പെട്ട് സഭയുടെ ശ്രദ്ധക്ഷണിച്ച കെ.ബി. ഗണേശ് കുമാർ അമ്മയെ അവസാനമായി കാണാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് വിതുമ്പി. റോഡുകളുടെ നിർമ്മാണം വൈകുന്നത് ജനങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിശദീകരിക്കുന്നതിനിടയിലാണ് അമ്മയുടെ മരണദിവസം അനുഭവിക്കേണ്ടിവന്ന വിഷമം ഗണേശ് വൈകാരികമായി പറഞ്ഞത്. അമ്മയ്ക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ തനിക്ക് വെഞ്ഞാറമൂട്ടിൽ ഫ്ളൈഒാവർ ഇല്ലാത്തതിനാൽ ഇരുപത് മിനിട്ടിലേറെ ഗതാഗതക്കുരുക്കിൽ കാത്തുകിടക്കേണ്ടിവന്നു. പിന്നീട് വീട്ടിൽ എത്തിയപ്പേഴേക്കും അമ്മയുടെ മരണം സംഭവിച്ചിരുന്നു.
കിഫ്ബിയിലെ ചില ഉദ്യോഗസ്ഥരാണ് ഫ്ളൈഒാവറിന് തടസ്സമുണ്ടാക്കുന്നത്. കിഫ്ബിയിൽ കൺസൾട്ടൻസി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്നും കോടിക്കണക്കിന് രൂപ ശമ്പളംപറ്റുന്ന എൻജിനിയർമാരുള്ളപ്പോൾ പണം നൽകി കൺസൾട്ടന്റുമാരെ കൊണ്ടുവരേണ്ട ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.
കിഫ്ബിയിൽ പദ്ധതിയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനമുണ്ടെന്ന് മറുപടി പറഞ്ഞ മന്ത്രി റിയാസ് അത് പാലിക്കാനാകാതെ വരുമ്പോഴാണ് പണികൾ താമസിക്കുന്നതെന്നും പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടികളെടുത്തുവരികയാണെന്നും അറിയിച്ചു.
സർവേയർമാരെച്ചൊല്ലി റവന്യു -
പൊതുമരാമത്ത് മന്ത്രിമാർ തമ്മിൽ തർക്കം
തിരുവനന്തപുരം: കിഫ്ബിയിലൂടെയുള്ള പൊതുമരാമത്ത് പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കാൻ സർവേയർമാരെ നിയോഗിക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത്, റവന്യു വകുപ്പ് മന്ത്രിമാർ തമ്മിൽ നിയമസഭയിൽ തർക്കം. കിഫ്ബി പദ്ധതികളുടെ കാലതാമസത്തെക്കുറിച്ച് കെ.ബി. ഗണേശ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് പൊതുമരാമത്ത് മന്ത്രി റിയാസ് മറുപടി പറയുന്നതിനിടയിലാണ് അസാധാരണ സംഭവമുണ്ടായത്. ഇക്കാര്യത്തിൽ ക്രമപ്രശ്നവുമായി കെ. ബാബുവും എഴുന്നേറ്റു. മന്ത്രിമാർ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം പരിശോധിച്ച് റൂളിംഗ് നൽകുമെന്ന് സ്പീക്കർ അറിയിച്ചു.
കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട് ഭൂമിയുടെ അതിരുകൾ തിട്ടപ്പെടുത്തി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ അതത് തഹസിൽദാർാരെ നിയോഗിക്കാൻ റവന്യു വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും കൂടുതൽ സർവേയർമാരെ ഇതിനായി നിയോഗിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞപ്പോഴാണ് റവന്യു മന്ത്രി കെ. രാജൻ തിരുത്തിയത്. സ്വതന്ത്രമായി സർവേയർമാരെ നിയോഗിക്കാനാവില്ലെന്നും അത്തരം നിർദ്ദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. സർവേവകുപ്പിന് കീഴിലേ സർവേയർമാരെ നിയോഗിക്കാനാകൂ.
എന്നാൽ മന്ത്രി കെ. രാജന് താൻ പറഞ്ഞത് മനസിലാകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞതിന് അപ്പുറം താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. പദ്ധതികൾ വൈകുന്നതിന് കാരണം ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണെന്ന് ഗണേശ്കുമാർ പറഞ്ഞു. ഇത് സഭയുടെ പൊതുവികാരമാണെന്ന് എ.എൻ. ഷംസീറും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |