അഞ്ചു ലക്ഷത്തോളം ഡിജിറ്റൽ തെളിവുകൾ
കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെതിരെ കുരുക്ക് മുറുകുന്നു. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടാത്ത തെളിവുകളുടെ വൻശേഖരമാണ് പുതുതായി കോടതിയിൽ എത്തിയിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുമ്പോൾ കിരൺകുമാറിന്റെയും വിസ്മയയുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിരുന്നില്ല. അടുത്തിടെയാണ് ഇതുലഭിച്ചത്. കിരൺകുമാറിന്റെയും വിസ്മയയുടെയും ഫോണിൽ റെക്കോർഡിംഗ് സംവിധാനം ഉണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ വിവാഹ കാലഘട്ടം മുതലുള്ള ഫോൺ സംഭാഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ കിരൺകുമാർ വില കൂടിയ കാർ സ്ത്രീധനമായി ആവശ്യപ്പെടുന്നുണ്ട്. കേസിൽ നിന്നു രക്ഷപ്പെടാൻ പ്രതിഭാഗം നിരത്തുന്ന ഓരോ വാദങ്ങളും പുതിയ തെളിവുകളിലൂടെ പൊളിച്ചടുക്കാൻ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
ഇന്നലെ പ്രതിഭാഗത്തിന്റെ ആരോപണങ്ങൾ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ നിഷേധിച്ചു. വിസ്മയയ്ക്ക് എവിടെങ്കിലും പോകണമെങ്കിൽ പുതിയ കാർ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഇത് കിരൺകുമാറിന്റെ തലയിൽ കെട്ടിവച്ചതാണെന്നുമുള്ള ആരോപണമാണ് പ്രധാനമായും നിഷേധിച്ചത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹം ക്ഷണിക്കാൻ കിരൺകുമാറും ഒപ്പം ചെല്ലണമെന്ന് ത്രിവിക്രമൻ നായർ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടക്കാത്തതിന്റെ വൈരാഗ്യത്തിലാണ് വിസ്മയയെ നിലമേലിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതെന്നും പ്രതിഭാഗം ആരോപിച്ചു. ഇതും ത്രിവിക്രമൻ നായർ നിഷേധിച്ചു. ഇന്നും പ്രതിഭാഗത്തിന്റെ വിസ്താരം തുടരും. തുടർന്ന് വിസ്മയയുടെ സഹോദരൻ, അമ്മ എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |