കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ ഭർത്താവ് കൊല്ലം പോരുവഴി സ്വദേശി എസ്. കിരൺകുമാർ (30) തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിന്റെ ഭാര്യ വിസ്മമയയെ ജൂൺ 21 നാണ് വീട്ടിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നിരപരാധിയായ തനിക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തത് ദുരുദ്ദേശ്യപരമാണെന്ന് ഹർജിയിൽ പറയുന്നു. സ്ത്രീധന പീഡനം, ഗാർഹിക പീഡന നിരോധന നിയമം തുടങ്ങിയവ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾക്കു പുറമേ ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തിയാണ് കേസ്.
വിസ്മയയുടെ മരണകാരണം തനിക്കറിയില്ല. ഭാര്യയുടെ മരണത്തെ തുടർന്നുള്ള ദുഃഖം മാറും മുമ്പേ സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഒരു തെളിവുമില്ലാതെ കേസെടുത്ത് ബലിയാടാക്കുകയാണ്. രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രോസിക്യൂഷൻ കേസ് കെട്ടിച്ചമയ്ക്കുകയാണ്. കൈവിലങ്ങണിയിച്ച് പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്നു. അസത്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. വിസ്മയയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നില്ല. ഭാര്യയെ ഉപദ്രവിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കുകയോ അനാവശ്യവകുപ്പുകൾ ഒഴിവാക്കി ഭേദഗതി ചെയ്യുകയോ വേണമെന്നാണ് അഡ്വ. ആളൂർ മുഖേന നൽകിയ ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |