കൊച്ചി: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലേക്ക് നേർവഴിയുടെ വെളിച്ചം പകരുകയാണ് 'കിസ്‌മത്ത്' ഗ്രാമങ്ങൾ .ആരോഗ്യസുരക്ഷ നൽകുക, ആവശ്യമായ സഹായങ്ങൾ നൽകുക, വഴി തെറ്റി പോകുന്നവരുടെ നീക്കങ്ങളറിയുക, മയക്കുമരുന്ന് ഇടപാടുകൾ, കുറ്റകൃത്യങ്ങൾ എന്നിവയിലേർപ്പെടുന്നവരുടെ വിവരങ്ങൾ പൊലീസിനെ അറിയിക്കുക തുടങ്ങിയവയാണ് കിസ്‌മസിന്റെ (കേരള ഇന്റർസ്റ്റേറ്റ് മൈഗ്രന്റ്സ് അലയൻസ് ഫോർ ട്രാൻസ്‌ഫാേർമേഷൻ) ദൗത്യങ്ങൾ. ബംഗളൂരുവിലെ ബ്രഡ്സ് എന്ന സന്നദ്ധസംഘടനയുടെ ഭാഗമാണ് കിസ്‌മത്ത്.
ക്യാമ്പുകളുടെ ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളെയും പദ്ധതിയിൽ അംഗങ്ങളാക്കും. തൊഴിൽ, കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകൾക്കായി തൊഴിൽപരിശീലനം തുടങ്ങിയവ ശ്രദ്ധിക്കും. മെഡിക്കൽ ക്യാമ്പുകളും എച്ച്.ഐ.വി പരിശോധനയുമുണ്ട്. ക്യാമ്പുകളിലെ പുതിയ അംഗങ്ങളെ കാരിയർമാരാക്കുന്ന തദ്ദേശീയ മയക്കുമരുന്ന് ലോബികളെയും കിസ്‌മത്ത് പ്രതിരോധിക്കും. ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള എറണാകുളത്ത് രണ്ട് കോഓർഡിനേറ്റർമാരുണ്ട്.
56 ഗ്രാമങ്ങൾ
ഇടുക്കി, പത്തനംതിട്ട, മലപ്പുറം എന്നിവയൊഴികെ സംസ്ഥാനത്തെ 11 ജില്ലകളിലായി 56 ഗ്രാമങ്ങൾ കിസ്‌മത്തിനു കീഴിലുണ്ട്. ഓരോ ഗ്രൂപ്പിന്റെയും ലീഡർ അക്ഷരാഭ്യാസമുള്ള തൊഴിലാളിയാണ്. തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അന്തേവാസികളെ സംബന്ധിച്ച സർവവിവരങ്ങളും ലീഡറുടെ പക്കലുണ്ടാകും. ഇവ പൊലീസിനും കൈമാറും. ക്യാമ്പിലുള്ളവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ കച്ചവടം നടത്തുകയോ, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്‌താൽ ലീഡർമാർ അക്കാര്യം ജില്ല കോഓർഡിനേറ്റർമാരെ അറിയിക്കണം.
കിസ്‌മത്ത്
2018 ആഗസ്റ്റിൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു
കൊവിഡ് കാലത്ത് മൂന്നരലക്ഷത്തോളം അന്യസംസ്ഥാനക്കാർക്ക് സേവനം നൽകി
413 കുട്ടികൾക്ക് മൊബൈൽഫോണും ടാബും നൽകി
സർവശിക്ഷാ അഭിയാൻ വഴി കുട്ടികൾക്ക് തുടർപഠനത്തിനുള്ള സൗകര്യം നൽകി
തൊഴിലാളികൾക്കിടയിലെ സംഘർഷങ്ങൾ ഒഴിവാക്കാനും കിസ്‌മത്ത് സഹായിക്കും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചുള്ള അന്യസംസ്ഥാന തൊഴിലാളി ക്ഷേമസമിതികളും സജീവമാണ്. ദിവസവേതനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന.
സന്ധ്യ രാമകൃഷ്ണൻ
കിസ്‌മത്ത് സംസ്ഥാന കോഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |