തിരുവനന്തപുരം: പരിശോധനകളിലും നടപടിക്രമങ്ങളിലും പൊറുതിമുട്ടി വ്യവസായങ്ങൾ സംസ്ഥാനം വിടുന്നതിന് സർക്കാർ അറുതി വരുത്തും. പരിശോധനകളെ നിയന്ത്രിച്ച്, ലളിതവും വ്യവസായ സൗഹൃദവുമായ കേന്ദ്രീകൃത സംവിധാനത്തിന് രൂപം നൽകും. ഇതിനായി നിയമം കൊണ്ടുവരികയാണ്. കരടിന് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും.
കിറ്റക്സ് വിവാദം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല വ്യവസായ സമിതിയോഗത്തിന് ശേഷം മന്ത്രി പി.രാജീവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ച ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് നടപടികളുടെയും കേരള ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ആക്ടിന്റെയും തുടർച്ചയായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമാനുസൃത പരാതിപരിഹാര സംവിധാനവുമുണ്ടാകും. കിറ്റക്സ് വിവാദമുണ്ടാക്കിയ തിരിച്ചടി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യ പത്ത് സ്ഥാനം നേടുകയാണ് ലക്ഷ്യം.
നിയമത്തിലെ വ്യവസ്ഥകൾ
ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത സംവിധാനം.
ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളായി വ്യവസായങ്ങളെ തരംതിരിക്കും.
ലോ റിസ്‌ക്കിൽ വർഷത്തിൽ ഒരിക്കലോ ഓൺലൈനായോ മാത്രം പരിശോധന.
ഹൈ റിസ്‌ക് വിഭാഗത്തിൽ നോട്ടീസ് നല്കി മാത്രം വർഷത്തിലൊരിക്കൽ പരിശോധന.
പരിശോധനയ്ക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി കമ്പ്യൂട്ടറിലൂടെ തിരഞ്ഞെടുക്കും.
48 മണിക്കൂറിനുള്ളിൽ പരിശോധനാറിപ്പോർട്ട് സ്ഥാപന ഉടമയ്ക്ക് നൽകും. വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
''
സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങൾക്ക് വിരുദ്ധമായ സമീപനം ആരിൽ നിന്നും ഉണ്ടാകരുത്. കിറ്റക്സ് അനുവർത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല.
-വ്യവസായമന്ത്രി പി.രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |