തിരുവനന്തപുരം: ചരിത്രത്തിന്റെ കൗതുകകരമായ ഒരു തിരിച്ചിടൽ ഓർമ്മിപ്പിക്കുകയാണ് കേരളകൗമുദിയുടെ രണ്ട് ഒന്നാം പേജുകൾ. ക്യാപ്ടൻ പിണറായി വിജയന്റെ ടീം ഉജ്ജ്വല വിജയം നേടിയതിന്റെ പിറ്റേദിവസം മേയ് 3 ന് പുറത്തിറങ്ങിയ ഒന്നാം പേജും, 2001 മേയ് 14 ന് തിരഞ്ഞെടുപ്പ് ഫലവുമായി പുറത്തിറങ്ങിയ കേരളകൗമുദിയുടെ ഒന്നാം പേജുമാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായത്. ഇന്ന് എൽ.ഡി.എഫ് 99, യു.ഡി.എഫ്-41
എന്നിങ്ങനെയാണ് കക്ഷിനിലയെങ്കിൽ 2001 ൽ യു.ഡി.എഫ് 99, എൽ.ഡി.എഫ്-40 എന്ന നിലയിലായിരുന്നു. രണ്ടു പേജുകളിലും ദൃശ്യമായ ചരിത്രത്തിന്റെ തിരിച്ചിടലും കേരളകൗമുദിയുടെ ഒന്നാം പേജുകൾ പറയാതെ പറയുന്ന ചില രാഷ്ട്രീയ സത്യങ്ങളും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ ഒരു വായനക്കാരൻപോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലായത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തു.
ചുവപ്പിന്റെ പശ്ചാത്തലത്തിൽ 'ക്യാപ്റ്റൻ ദ ഗ്രേറ്ര് ' എന്ന തലക്കെട്ടും ജനസമ്മതിയുടെ കൈക്കുമ്പിളിൽ വർദ്ധിത വീര്യത്തോടെ നിൽക്കുന്ന പിണറായി വിജയന്റെ കാരിക്കേച്ചറുമായിരുന്നു മേയ് 3 ലെ ഒന്നാം പേജിന്റെ ആകർഷണമെങ്കിൽ എ.കെ.ആന്റണിയുടെ ചിത്രമായിരുന്നു 2001 ലെ പ്രധാന ആകർഷണം.'യു.ഡി.എഫിന് തകർപ്പൻ ജയം' എന്ന മുഖ്യതലക്കെട്ടിന് മീതെ യു.ഡി.എഫിന് 99. എൽ.ഡി.എഫിന് 40 എന്ന കക്ഷിനിലയും കൊടുത്തിട്ടുണ്ട്.
റെക്കാഡ് ഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ.ശൈലജയുടെയും കനത്ത തോൽവി നേരിട്ട ജോസ് കെ.മാണിയുടെയും ചിത്രങ്ങളും ഇത്തവണത്തെ ഒന്നാം പേജിന്റെ ഇടതു വശത്ത് സ്ഥാനംപിടിച്ചു. 'ഇരുട്ടടി പരാജയങ്ങൾ , ഇടിവെട്ടു വിജയങ്ങൾ 'എന്ന തലക്കെട്ടിലാണ് 2001-ലെ പത്രത്തിൽ ഇതിന് സമാനമായ ജയപരാജയങ്ങൾ വിന്യസിച്ചിരുന്നത്.
2001-ലെ പേജിൽ വലതുവശത്ത് താഴെയായി രാജ്ഭവനിൽ ഗവർണർക്ക് രാജി സമർപ്പിച്ച് പുറത്തേക്കു വരുന്ന മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ചിത്രമുണ്ട്. അതിനോട് ചേർന്ന്, വിധി സർക്കാരിനെതിരല്ല എന്ന പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണവും. അന്ന് ഈ പ്രതികരണത്തിലൂടെ പാർട്ടിക്ക് പ്രതിരോധം തീർത്ത പിണറായിയാണ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ കേരളത്തിന്റെ ക്യാപ്ടനായി വളർന്നത്. പിണറായിക്കൊപ്പം വളർന്ന മുന്നണി അന്നത്തെ 40 സീറ്രിൽ നിന്ന് ഇന്ന് 99 ലേക്ക് എത്തി. അന്നത്തെ 99-ൽ നിന്ന് യു.ഡി.എഫ് 41 ലേക്ക് പതിച്ചതും മറ്റൊരു വിധി.
മുഖ്യമന്ത്രിയാകാൻ താത്പര്യമില്ല എന്ന കെ. കരുണാകരന്റെ വാക്കുകളും 2001ലെ തലക്കെട്ടിലുണ്ട്.
തമിഴ്നാട്ടിൽ എ.ഡി.എം.കെ, ബംഗാളിൽ ഇടത് മുന്നണി എന്നതായിരുന്നു 2001ലെ ഒന്നാം പേജിലെ മറ്റൊരു പ്രധാന വാർത്ത. കമ്മ്യൂണിസ്റ്ര് പാർട്ടിക്ക് ലഭിച്ച 143 സീറ്രുൾപ്പെടെ 196 സീറ്രുകളോടെ മൃഗീയ ഭൂരിപക്ഷമാണ് അന്ന് ഇടതുമുന്നണി ബംഗാളിൽ നേടിയത്. അതേ സി.പി.എം ഇക്കുറി ബംഗാളിൽ വട്ടപ്പൂജ്യമായി മാറിയത് വലിയൊരു പടിയിറക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |