കൊച്ചി: സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ.കെ.കെ. ജോർജ് (82) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മരണാനന്തര ശുശ്രൂഷ ഇന്ന് വൈകിട്ട് മൂന്നിന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലൈനിലുള്ള വസതിയിൽ ആരംഭിക്കും.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ- എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ ചെയർമാനാണ്. പബ്ലി ഫിനാൻസിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ വിദഗ്ദ്ധരിൽ ഒരാളായിരുന്നു. 'കേരള വികസനമാതൃകയുടെ പരിമിതികൾ' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധേയമാണ്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോർജ് എസ്.ബി.ഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലും പ്രവർത്തിച്ചു. പിന്നീട് കൊച്ചി സർവ്വകലാശാലയിൽ സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ചേർന്നു. അവിടെ നിന്ന് ഡയറക്ടറായി 2020ൽ വിരമിച്ചു.
ഭാര്യ: ഷേർളി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ജസ്റ്റിൻ ജോർജ് (ബിസിനസ്), ജീൻ ജോർജ് (അബുദാബി), ഡോ. ആൻ ജോർജ് (യു.സി കോളേജ് ആലുവ). മരുമക്കൾ: പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), എബ്രഹാം വർഗീസ് (അബുദാബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്സ് കോളേജ് പാളയംകോട്ട).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |