#മഗ്സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് പാർട്ടി നേതൃത്വം
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് പ്രശംസനീയമായി കൈകാര്യം ചെയ്ത് ആഗോള അംഗീകാരം നേടിയ മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈവന്ന എഷ്യയിലെ പരമോന്നത ബഹുമതികളിലൊന്നായ മഗ്സസെ അവാർഡ് നഷ്ടമായത് സി.പി.എം നേതൃത്വത്തിന്റെ ഇടപെടൽ മൂലം.
സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയായതോടെ, ന്യായീകരണം നിരത്തി തലയൂരാൻ പാർട്ടി അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും രംഗത്തിറങ്ങി. രാഷ്ട്രീയക്കാർക്ക് ഈ ബഹുമതി നൽകാറില്ലെന്ന് വ്യക്തമാക്കി, പാർട്ടിയെ പിണക്കാതെയായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ .ശൈലജയുടെയും പ്രതികരണം.
നിപ്പ, കൊവിഡ് അടക്കമുള്ള ദുരന്തമുഖങ്ങളിൽ കർക്കശമായും, പ്രതിബദ്ധതയോടെയും
പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിലും, കൃത്യമായ മേൽനോട്ടം വഹിക്കുന്നതിലും കാട്ടിയ അർപ്പണബോധം പരിഗണിച്ചാണ് കെ.കെ.ശൈലജയെ 64-ാമത് റാമൺ മഗ്സസെ അവാർഡിന് തിരഞ്ഞെടുത്തത്. അതിനുള്ള സമ്മതപത്രം ആവശ്യപ്പെട്ട് ജൂലായിൽ അവാർഡ് ഫൗണ്ടേഷൻ ഇ -മെയിൽ സന്ദേശം അയച്ചിരുന്നു. പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വിവരം ശൈലജ അറിയിച്ചെങ്കിലും, സ്വീകരിക്കേണ്ടെന്ന നിലപാടാണ് പാർട്ടി നേതൃത്വം കൈക്കൊണ്ടത്. കമ്യൂണിസ്റ്റ് വിപ്ളവകാരികളെ കൊന്നൊടുക്കിയ ഫിലിപ്പീൻസ് മുൻ പ്രസിഡന്റിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്ന് പാർട്ടി കേന്ദ്ര നേതൃത്വവും നിർദ്ദേശിച്ചു. കൊവിഡ് പ്രതിരോധം സർക്കാർ ഒറ്റക്കെട്ടായി ചെയ്തതാണെന്നും, അതിന് ഒരു മന്ത്രിക്ക് മാത്രം ബഹുമതി നൽകണ്ടതില്ലെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്.
'വ്യക്തി എന്ന നിലയിൽ പരിഗണിച്ചതിനാലാണ് അവാർഡ് കമ്മിറ്റിക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കാതിരുന്നത്.. ഞാനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്.രാഷ്ട്രീയ
പ്രവർത്തകർക്ക് ഈ അവാർഡ് നൽകാറുമില്ല.
-കെ.കെ.ശൈലജ
മുൻ ആരോഗ്യമന്ത്രി
'പുരസ്കാരത്തിന് തിരഞ്ഞെടുത്ത കാര്യം കെ.കെ.ശൈലജ ഒരാഴ്ച മുമ്പ് വിളിച്ചറിയിച്ചിരുന്നു. സ്വീകരിക്കേണ്ടെന്നത് പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്.ഫിലിപ്പീൻസിൽ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചയാളുടെ പേരിലുള്ളതാണ് പുരസ്കാരം'.
-സീതാറാം യെച്ചൂറി
സി.പി.എം ജനറൽ സെക്രട്ടറി
'തീർത്തും കമ്യൂണിസ്റ്റ് വിരുദ്ധനായ ഭരണാധികാരിയാണ് റാമൺ മഗ്സസെ. അങ്ങനെയൊരാളുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാൻ പാർട്ടിക്ക് അനുമതി നൽകാനാവില്ല. പാർട്ടി ഒന്നാകെ എടുത്ത തീരുമാനമാണ്'.
എം.വി.ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി.
മഗ്സസെ
അവാർഡ്
മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റാമൺ മഗ്സസെയുടെ പേരിൽ റോക് ഫെല്ലർ ബ്രദേഴ്സ് ഫണ്ട് ട്രസ്റ്ര് ഫിലിപ്പീൻ ഗവൺമെന്റിന്റെ സമ്മതത്തോടെ ഏർപ്പെടുത്തിയ അവാർഡിന് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്നത് സർക്കാർ , പൊതുജന സേവന മേഖല, കമ്യൂണിറ്റി നേതൃത്വ മേഖല, മാദ്ധ്യമപ്രർത്തനം, സാഹിത്യം. ക്രിയാത്മക കലാപ്രവർത്തനം, അന്തർദേശീയ സമാധാന പ്രവർത്തനം , പ്രതിസന്ധികളിലെ നേതൃത്വം തുടങ്ങിയവയ്ക്കാണ് . 2009 മുതൽ ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി..
പുരസ്കാരം ലഭിച്ച
മലയാളികൾ:
വർഗീസ് കുര്യൻ,എം.എസ്.സ്വാമിനാഥൻ,ബി.ജി.വർഗീസ്, ടി.എൻ.ശേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |